കാസർഗോഡ് : പോലീസ് ഉദ്യോഗസ്ഥരെയടക്കം നിരവധി യുവാക്കളെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയ യുവതിക്കെതിരെ കേസ്. കൊയിലാണ്ടി സ്വദേശിയായ യുവാവ് നൽകിയ പരാതിയിൽ കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രഖേരനെതിരെയാണ് പൊലീസ് കേസെടുത്തുത്. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥയെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു യുവതി തട്ടിപ്പ് നടത്തിയിരുന്നത്.
സമൂഹ മാദ്ധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് തന്റെ കൈയില്‍ നിന്ന് ഒരുലക്ഷം രൂപയും ഒരു പവന്റെ മാലയും തട്ടിയെടുത്തുവെന്നാണ് കൊയിലാണ്ടി സ്വദേശിയുടെ പരാതി. ഐഎസ്ആര്‍ഒയിലെ ഉദ്യോഗസ്ഥയെന്നു പറഞ്ഞു തട്ടിപ്പ് നടത്തിയതിനാൽ യുവതിക്കെതിരെ വ്യാജരേഖ ചമച്ചതിനും കേസെടുത്തിട്ടുണ്ട്. സിവിൽ സർവീസ് പരീക്ഷയ്ക്കു പഠിക്കുന്ന വിദ്യാർത്ഥിനിയെന്ന വ്യാജേനെ വിവിധ ജില്ലകളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ അടക്കം ഇവര്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തെ യുവതിക്കെതിരെ പരാതി നല്‍കിയ യുവാവിനെതിരെ ഇവര്‍ പീഡന പരാതി നല്‍കിയിരുന്നു. യുവാവ് ഇപ്പോൾ ജയിലിലാണ്.

