മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക് അയച്ച നോട്ടീസിലെ തുടര്‍ നടപടി തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച്. ഇഡി അഡ്ജ്യുഡിക്കേറ്റിങ് അതോറിറ്റി അയച്ച നോട്ടീസിലെ തുടര്‍ നടപടിയാണ് ഇന്നലെ സിംഗിള്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നത്. ഇതിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയായിരുന്നു.
മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെഎം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസിലും ഇഡിക്ക് തുടര്‍ നടപടിയുമായി മുന്നോട്ടുപോകാം. മസാല ബോണ്ട് ഇടപാടിലെ ഇഡി അഡ്ജുഡിക്കേഷൻ അതോറിറ്റിയുടെ നടപടികളാണ് ഇന്നലെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പൂര്‍ണമായും സ്റ്റേ ചെയ്തിരുന്നത്.
കാരണം കാണിക്കൽ നോട്ടീസിന് സ്‌റ്റേ നൽകുന്നത് ശരിയായ നടപടിയല്ലെന്നടക്കമുള്ള വാദമാണ് ഇഡി കോടതിയിൽ ഉന്നയിച്ചത്. ഇതോടെ മസാല ബോണ്ട് കേസിൽ തുടർ നടപടിക്കുള്ള തടസ്സം നീങ്ങിയിരിക്കുകയാണ്.
മുഖ്യമന്ത്രിയടക്കം നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് വി.ജി. അരുണാണ് തുടർനടപടികൾ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവിറക്കിയത്ത്. ഇ.ഡി. അടക്കം എതിർകക്ഷികൾക്ക് നോട്ടീസിനും നിർദേശിച്ചിരുന്നു. നേരത്തേ കിഫ്ബിക്കെതിരായ തുടർനടപടിക്കും കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഇതിനെതിരേ അപ്പീൽ നൽകിയത് ഇ.ഡി. അഭിഭാഷകൻ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അത് കോടതിയുടെ പരിഗണനയ്ക്ക് എത്തിയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കായി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്.
മസാലബോണ്ടിൽനിന്നുള്ള ഫണ്ട് ഭൂമി വാങ്ങാൻ ഉപയോഗിച്ചതിലൂടെ ഫെമ നിയമലംഘനം നടത്തിയെന്ന ഇ.ഡി.യുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അജുഡിക്കേറ്റിങ് അതോറിറ്റി നോട്ടീസ് നൽകിയത്. ഇ.ഡി.യുടെ പരാതിയും നോട്ടീസും നിയമപരമായും വസ്തുതാപരമായും നിലനിൽക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം.

