ചെന്നൈ: മുതിര്‍ന്ന നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമായിരുന്ന കെ.എ. സെങ്കോട്ടയ്യനെ എഐഎഡിഎംകെയില്‍നിന്ന് പുറത്താക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയുടേതാണ് നടപടി. ഗോപിചെട്ടിപാളയം എംഎല്‍എയാണ്. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒ. പനീര്‍സെല്‍വവും എഎംഎംകെ സ്ഥാപകന്‍ ടി.ടി.വി. ദിനകരനുമൊത്ത് സെങ്കോട്ടയ്യന്‍ കഴിഞ്ഞദിവസം ഒരേ കാറില്‍ സഞ്ചരിക്കുകയും രാമനാഥപുരം ജില്ലയിലെ പാസുംപൊനില്‍വെച്ച് സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് നടപടി
പാര്‍ട്ടിയുടെ പ്രമാണങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാലാണ് സെങ്കോട്ടയ്യനെതിരേ നടപടി കൈക്കൊണ്ടതെന്ന് പളനിസ്വാമി പ്രസ്താവനയില്‍ അറിയിച്ചു. ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന നേതാവാണ് സെങ്കോട്ടയ്യന്‍. ഒന്‍പതുവട്ടം എംഎല്‍എ ആയിട്ടുണ്ട്. ആദ്യ ജയലളിത മന്ത്രിസഭയില്‍ ഗതാഗത-വനംവകുപ്പ് മന്ത്രിയായിരുന്നു. 2011-ലും മന്ത്രിസഭാംഗമായിരുന്നു.

