പ്രിയരേ ഇന്നത്തെ മിലൻ കാ ഇതിഹാസ് നിങ്ങളിലേക്ക് എത്തുന്നത് വളരെ നേരത്തെയാണ്. കാരണം ഇന്ന് ഡോ. ഭീം റാവു അംബേദ്‌കർ ജയന്തിയാണ്. അംബേദ്കർജിയുടെ ജീവിതത്തിലെ ചില സുപ്രധാന ഏടുകൾ മാത്രം പറയുവാൻ ഈ ഘട്ടം ഉപയോഗിയ്ക്കുകയാണ്. ഡോക്ടർ അംബേദ്‌കർ എന്ന ദേശീയ ബിംബത്തെ ഒഴിച്ച് നിറുത്തിയുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ വിശകലനം ഒരിയ്ക്കലും സാദ്ധ്യമല്ല. എക്കാലത്തെയും ഇന്ത്യൻ രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ അംബേദ്‌കർ കടന്നുവന്നിട്ടുണ്ട്. അതിനുള്ള കാരണം ഇന്ത്യൻ ഭരണഘടന തന്നെയാണ് എന്നതിൽ അർത്ഥശങ്കയില്ല. 1981 ഏപ്രിൽ 14ന് ജനിച്ച് 1956 ഡിസംബർ 6ന് ദിവംഗദനാകുന്നത് വരെയുള്ള ഗൗരവമേറിയ ജീവിതം കൊണ്ട് അദ്ദേഹം ഭാരത രാഷ്ട്രത്തിന് നൽകിയത് വിലപിടിപ്പുള്ള സംഭാവനകൾ മാത്രമാണ്.
ഇന്ത്യയിലെ ജാതി വിവേചനം അതിൻ്റെ പരമകാഷ്ഠ പ്രാപിച്ച കാലഘട്ടത്തിൽ ജീവിച്ച ഒരു വ്യക്തിയായിരുന്നതിനാൽ തന്നെ അദ്ദേഹത്തിൻ്റെ ജീവിത വഴികളിലെല്ലാം തന്നെ ജാതിയുടെ ഭർത്സനവും ജാതിഛേദനവും കാണുവാൻ സാധിയ്ക്കും. ഹിന്ദുമതത്തിൽ നീതീകരിയ്ക്കാൻ സാധിയ്ക്കാത്ത ജാതി വൈജാത്യം തൊഴിൽ വിഭജനം എന്നതിൽ തുടങ്ങി തൊഴിലാളികളുടെ വിഭജനമായി അങ്ങനെ സാമൂഹിക വിഭജനത്തിൽ എത്തിച്ചേർന്ന ദുരവസ്ഥയുടെ മൂല കാരണമായ നമ്പൂതിരി മേധാവിത്വത്തെ യുക്തിസഹമായി നഖശിഖാന്തം എതിർത്ത് തോൽപ്പിച്ച മഹത്വപൂർണമായ ജീവിതത്തിനോട് ഭാരതീയർ എന്ന നിലയിൽ നാമെല്ലാം എന്നും നന്ദി പറയേണ്ടിയിരിയ്ക്കുന്നു.
അദ്ദേഹം ഏറ്റവും കൂടുതൽ വിമർശിച്ചിട്ടുള്ളത് ഹിന്ദുമതത്തെയാണ്. ഹിന്ദുക്കൾക്കിടയിലെ ദളിത് സമുദായങ്ങളിലുള്ള മനുഷ്യരുടെ ദുരവസ്ഥയെയാണ് ഉയർത്തികാട്ടുവാൻ ശ്രമിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ വിമർശനങ്ങൾ ക്രിയാത്മകമായി ഉൾക്കൊണ്ട് തിരുത്തിയാൽ അതിൻ്റെ ഗുണം ഹിന്ദുത്വത്തിനും തദ്വാര ഭാരത രാഷ്ട്രത്തിനുമാണ്. അതിനാലാണ് എക്കാലവും സംഘപരിവാർ അംബേദ്കർജിയെ ബഹുമാനിയ്ക്കുന്നതും അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളെ മൂല്യവത്തായി കണക്കാക്കുന്നതും. കാരണം ഹിന്ദു മതത്തിനെതിരെയായിരുന്നില്ല അദ്ദേഹത്തിൻ്റെ വിമർശങ്ങളുടെ അമ്പ് പതിച്ചിരുന്നത്. അതിലെ ജാതിയുടെ നിരർത്ഥകതയക്ക് മേലായിരുന്നു. അങ്ങനെ വരുമ്പോൾ ജാതി വൈജാത്യങ്ങൾ ഇല്ലാതാക്കി ഹിന്ദു ഐക്യം സ്ഥാപിയ്ക്കുവാൻ ഒരുമ്പെടുന്ന ആർക്കും അംബേദ്ക്കറെ തള്ളി മുന്നോട്ടു പോകാനാവില്ല. മാത്രമല്ല അവർക്കുള്ള വഴികാട്ടി കൂടെയാണ് അംബേദ്‌കർ.
പാകിസ്ഥാൻ ഡിമാൻഡ് ഹിന്ദുക്കൾ അംഗീകരിയ്ക്കണമെന്നും രാഷ്ട്രത്തെ വിഭജിച്ച് മുസ്ലീങ്ങൾക്ക് നൽകണമെന്നും അംബേദ്കർജി അഭിപ്രായപ്പെട്ടിട്ടുണ്ട്. അംബേദ്ക്കർജി ഭാരത വിഭജനത്തിനെ അനുകൂലിയ്ക്കുന്ന ആളായിരുന്നു എന്നാൽ അത് മറ്റൊരു തലത്തിൽ ആയിരുന്നു. എന്തെന്നാൽ മുസ്ലിങ്ങളുടെ അക്രമങ്ങളും അതിനോടുള്ള കോൺഗ്രസിൻ്റെ സമീപനത്തിലെ മണ്ടത്തരവും അംബേദ്കർ കൃത്യമായി നിരീക്ഷിച്ചു. പാകിസ്ഥാൻ സാദ്ധ്യമാകേണ്ടതാണെന്ന് അംബേദ്കർ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ അതൊരിക്കലും മുസ്ളിം ലീഗോ കമ്യൂണിസ്റ്റ് പാർട്ടികളോ മുന്നോട്ടു വച്ച ന്യായങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. നിലവിലെ അവസ്ഥയിൽ പാകിസ്ഥാൻ ഉണ്ടാകുന്നതാണ് ഹിന്ദുക്കൾക്ക് കൂടുതൽ ആശ്വാസം നൽകുന്നതെന്ന് അദ്ദേഹം പ്രവചിച്ചു.
അതേക്കുറിച്ചുള്ള ചില കാര്യങ്ങൾ നമുക്ക് പരിശോധിയ്ക്കാം. 1936 ഓഗസ്റ്റ് 15നാണ് അംബേദ്കർജിയുടെ നേതൃത്വത്തിൽ ഇൻഡിപെൻഡൻ്റ് ലേബർ പാർട്ടി (ILP) രുപീകരിയ്ക്കപ്പെട്ടത്. ബ്രിട്ടനിൽ ഒരു ലേബർ പാർട്ടിയുണ്ടായിരുന്നു. അതുമായി ഇതിന് നേരിട്ടുള്ള ബന്ധമൊന്നുമില്ല. പക്ഷെ ആ പാർട്ടിയുടെ പ്രവർത്തനങ്ങളും രീതികളും വിദേശത്ത് പഠിച്ച അംബേദ്കറെ സ്വാധീനിച്ചു എന്ന് കരുതിയാലും തെറ്റില്ല. ഇന്ത്യയിലെ ബ്രാഹ്മണ, മുതലാളിത്ത ഘടനകളെ എതിർക്കുക, ഇന്ത്യൻ തൊഴിലാളിവർഗത്തെ പിന്തുണക്കുക, ജാതി വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുക എന്നിവയായിരുന്നു ഈ പാർട്ടിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ. തങ്ങളുടെ ചില ആശയങ്ങൾ പേറുന്ന പുതിയൊരു പാർട്ടി ഉദയം ചെയ്തത് കമ്യുണിസ്റ്റുകൾക്ക് അത്ര രുചിച്ചില്ല. തൊഴിലാളി വർഗ വോട്ടുകളിൽ ഈ പുതിയ പാർട്ടി പിളർപ്പുണ്ടാക്കുമെന്ന് അവർ വാദിച്ചു. എന്നാൽ കമ്മ്യൂണിസ്റ്റ് നേതാക്കൾ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നുണ്ടെന്നും എന്നാൽ ദളിത് തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രവർത്തിയ്ക്കുന്നില്ലെന്നും അംബേദ്കർജി മറുപടി നൽകി.
1935 മുതൽ 1940 വരെയുള്ള തീക്ഷ്ണ വർഗീയ കാലഘട്ടം പാകിസ്ഥാൻ ഡിമാൻ്റ് എന്ന കലാപരിപാടി സമൂഹത്തിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു. ഈ അവസരത്തിൽ ഇൻഡിപെൻഡൻ്റ് ലേബർ പാർട്ടിയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൻ്റെ നിർദ്ദേശ പ്രകാരം ഈ വിഷയത്തിൽ ഒരു റിപ്പോർട്ട് തയ്യാറാക്കാൻ ഒരു സമിതി നിയോഗിയ്ക്കപ്പെട്ടു. ഈ സമിതിയുടെ അദ്ധ്യക്ഷനായിരുന്നു ഡോ. അംബേദ്‌കർ. ആൾ ഇന്ത്യാ മുസ്ലീം ലീഗിൻ്റെ ലാഹോർ പ്രമേയത്തിൽ വിഭാവനം ചെയ്ത പാകിസ്ഥാൻ ഡിമാൻഡിനോട് ഐഎൽപി എന്ത് സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുകയായിരുന്നു ഈ റിപ്പോർട്ടിൻ്റെ ലക്ഷ്യം.
നിരവധി പഠനങ്ങൾ നടത്തി അംബേദ്കർജി തയ്യാറാക്കിയ ഈ റിപ്പോർട്ട് പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തി. അതാണ് ‘പാകിസ്ഥാൻ അല്ലെങ്കിൽ ഇന്ത്യയുടെ വിഭജനം’ (Pakistan or Partition of India) എന്ന പുസ്തകം. താക്കർ ആൻഡ് കമ്പനി 1940 ഡിസംബറിൽ പുസ്തകത്തിൻ്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു. പിന്നീടും നിരവധി സമയങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുസ്തകം പലരുടെയും ശ്രദ്ധ ആകർഷിച്ചു. ഈ പുസ്തകം “പാകിസ്ഥാൻ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്ന ഇന്ത്യക്കാർക്ക് ഒരു സേവനമായിരുന്നു. ഗാന്ധിജിയും ജിന്നയും ഈ പുസ്തകത്തെ ഒരു ആധികാരിക രേഖയായി ഉദ്ധരിച്ചിട്ടുണ്ട്.
ഈ പുസ്തകം നമുക്ക് വിലയിരുത്താം., പാക്കിസ്ഥാനുവേണ്ടിയുള്ള വാദങ്ങൾ യുക്തിസഹമായ പരിഗണനയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും സംഗ്രഹമായും പരിഹാസ്യമായും തള്ളിക്കളയരുതെന്നും പ്രസ്താവിച്ചുകൊണ്ടാണ് അംബേദ്കർ ആരംഭിക്കുന്നത്, കാരണം “അതിന് പിന്നിൽ ഇന്ത്യയിലെ 90% മുസ്ലീങ്ങളുടെ ആവേശകരമായ പിന്തുണയുണ്ട് എന്നത് തന്നെ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കാർ സ്വയം നിർണ്ണയാവകാശത്തിനായി പോരാടുകയാണെങ്കിൽ, മുസ്ലീങ്ങൾ ഉൾപ്പെടെ ആർക്കും സ്വയം നിർണ്ണയാവകാശം നടത്തുവാനുള്ള അവകാശമുണ്ടെന്ന് അവർ മനസിലാക്കണം.
പാകിസ്ഥാൻ അനുകൂലികൾ ഒരു കേന്ദ്ര ഗവൺമെൻ്റ് സ്ഥാപിക്കുന്നതിനെ എതിർക്കുന്നു, കൂടാതെ ഹിന്ദുസ്ഥാനിലും പാക്കിസ്ഥാനിലും ഓരോ കേന്ദ്ര ഗവൺമെൻ്റ് വേണമെന്നും ആഗ്രഹിക്കുന്നു. ഇന്ത്യക്ക് വേണ്ടി ഒരു പുതിയ ഭരണഘടന രൂപീകരിക്കുന്നതിന് മുമ്പ് പാകിസ്ഥാൻ്റെ തർക്കം പരിഹരിക്കപ്പെടണം, ഇല്ലെങ്കിൽ റിപ്പബ്ലിക്കിൻ്റെ രൂപീകരണത്തിന് ശേഷം മുസ്ലീം പ്രവിശ്യകൾ വേർപിരിഞ്ഞാൽ, ഇത് മറ്റ് പ്രവിശ്യകളുടെ വേർപിരിയാനുള്ള പ്രേരണയ്ക്ക് കാരണമാകും. പാകിസ്ഥാൻ വാദത്തിനെതിരെ ബലപ്രയോഗത്തിൻ്റെയും ചെറുത്തുനിൽപ്പിൻ്റെയും മാർഗം നിരർത്ഥകമാണെന്ന് എഡ്മണ്ട് ബർക്കിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പ്രസ്‌താവിയ്ക്കുന്നുണ്ട്.
പാകിസ്ഥാൻ വിഷയത്തിലെ മുസ്‌ലിം താത്പര്യം വംശീയമായി ഏകതാനമായ ഭരണ മേഖലകളുടെ സൃഷ്ടി എന്നത് മാത്രമാണ്. മുസ്‌ലിംകൾ സ്വയം ഒരു പ്രത്യേക രാഷ്ട്രം രൂപീകരിക്കുകയും ഒരു ദേശീയ ഭൂമി ഉണ്ടാകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എന്നതിനാൽ കൂടുതലായി മുസ്ലീങ്ങൾ ഉള്ള പ്രദേശങ്ങളെ ചേർത്ത് ഒരു പ്രത്യേക പരമാധികാര രാഷ്ട്രമാക്കി മാറ്റണം. ഏക രാഷ്ട്രമായി നില നിന്നാൽ മുസ്ലീങ്ങളെ ദ്വിതീയ പൗരന്മാരായി കണക്കാക്കാൻ ഹിന്ദുക്കൾ തങ്ങളുടെ ഭൂരിപക്ഷത്തെ ചൂഷണം ചെയ്യാനുള്ള സാദ്ധ്യതയുണ്ട്. യൂറോപ്പിലെ പോലുള്ള അനേകം രാഷ്ട്രങ്ങൾക്കിടയിൽ പ്രതിഷ്ഠിയ്ക്കുവാൻ പോന്ന ഒരു പൊളിറ്റിക്കൽ ഭാരത രാഷ്ട്രം ഇല്ലെന്ന വസ്തുത സമ്മതിക്കാൻ ഹിന്ദുകൾക്ക് ലജ്ജയുണ്ടെന്നതും ഒരു രാഷ്ട്രത്തിൻ്റെ അസ്തിത്വം ഹിന്ദു മനസ്സിലാക്കിയെന്നതും സ്വാതന്ത്ര്യത്തിനായുള്ള മുസ്ലീങ്ങളുടെ ആവശ്യത്തിന് കൂടുതൽ പ്രാധാന്യം നൽകും.
മുസ്‌ലിംകൾ ഒരു പ്രത്യേക വിഭാഗമാണ്. മറ്റേതെങ്കിലും ഗ്രൂപ്പിൽ പെടാതെ അവരുടെ ഗ്രൂപ്പിൽ മാത്രം ഉൾപ്പെടാൻ അവർക്ക് ആഗ്രഹമുണ്ട്. ഇന്ത്യയുടെ ചരിത്രം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ശത്രുതയാണ്. ഇതെല്ലാം ഒരു മുസ്ലീം രാഷ്ട്രത്തിൻ്റെ അസ്തിത്വത്തെ സാധൂകരിക്കുന്നു. അതുപോലെ തന്നെ, പാകിസ്ഥാന് വേണ്ടിയുള്ള അവരുടെ ആവശ്യത്തിനും ചില അടിസ്ഥാനങ്ങളുണ്ട്. ഒരു രാഷ്ട്രം രൂപീകരിക്കുന്നതിന് ന്യായീകരണമൊന്നും ആവശ്യമില്ല, മറിച്ച് ഒരു രാഷ്ട്രം രൂപീകരിക്കാനുള്ള ഇച്ഛാശക്തിയാണ് വേണ്ടത്. മുസ്ലീങ്ങൾക്ക് ധാരാളം പരാതികളുണ്ട് “ഭൂരിപക്ഷം ഹിന്ദുക്കളുടെ സ്വേച്ഛാധിപത്യത്തിൽ നിന്ന് തങ്ങളെ രക്ഷിക്കുന്നതിൽ ഭരണഘടന പരാജയപ്പെട്ടു” എന്ന് അവർ അവകാശപ്പെടുന്നു. മുസ്‌ലിംകളുടെ ഏക പ്രതിനിധിയായി ലീഗിനെ തിരിച്ചറിയാൻ കോൺഗ്രസ് വിസമ്മതിച്ചതും. കോൺഗ്രസ് വിജയിച്ച പ്രവിശ്യകളിൽ ലീഗുമായി സഖ്യമന്ത്രിസഭകൾ രൂപീകരിക്കാൻ വിസമ്മതിച്ചതും. കോൺഗ്രസിൻ്റെ ഈ നിലപാട് മൂലം മുസ്‌ലിംകളെ പ്രതിനിധീകരിക്കാത്തവരോ പ്രാതിനിധ്യം കുറഞ്ഞവരോ ആയി തങ്ങൾ തുടരേണ്ടിവരുമെന്ന് മുസ്ലിംലീഗ് പാർട്ടി കരുതിയതും. മുസ്‌ലിംകളെ യജമാനന്മാരുടെ പദവിയിൽ നിന്ന് സഹപ്രജകളുടെ പദവിയിലേക്ക് തരംതാഴ്ത്തപ്പെടുന്ന പരിതസ്ഥിതിയിൽ ഞങ്ങൾ ഹിന്ദുക്കളുടെ പ്രജകളായി ചുരുങ്ങുമെന്നും അവർ ഭയപ്പെട്ടു.
മുസ്ലീങ്ങളുടെ പാകിസ്ഥാൻ ഡിമാൻഡിനെ ഹിന്ദുക്കൾ എതിർക്കുന്നതിൻ്റെ കാരണം അത് ഇന്ത്യയുടെ ഐക്യം തകർക്കുമെന്നും. ഇത് ഇന്ത്യയുടെ പ്രതിരോധ രംഗത്തെ ദുർബലമാക്കുമെന്നും. പാകിസ്ഥാൻ യാഥാർഥ്യമായാൽ വർഗീയ പ്രശ്നം പരിപൂർണമായി പരിഹരിക്കുന്നതിൽ വൻ പരാജയം സംഭവിയ്ക്കുമെന്നും കരുതുന്നതിനാലാണ്. ഇന്നത്തെ ഇന്ത്യ മുഴുവൻ എന്നും ഒന്നായി നിലനിന്നിരുന്നു എന്നാണ് ഹിന്ദുക്കൾ അവകാശപ്പെടുന്നത്. പക്ഷേ, വസ്തുത തർക്കമാണ്, ഹുയാൻ സാങ്ങിൻ്റെ കാലത്ത് ഒരു ദേശത്തെക്കുറിച്ചുള്ള കുറച്ച് അവ്യക്തമായ ആശയം നിലവിലുണ്ടായിരുന്നുവെങ്കിലും. ഇന്നു കാണുന്ന പൊളിറ്റിക്കൽ ഇന്ത്യ ഉണ്ടായിരുന്നില്ല എന്നത് ഒരു ചരിത്ര വസ്തുതയാണ്. ഇന്നത്തെ സാഹചര്യം വ്യത്യസ്തമായതിനാൽ ചരിത്രത്തെ ആശ്രയിക്കുന്നത് വിവേക ശൂന്യമാണ്.
മുസ്ലീം അധിനിവേശത്തെത്തുടർന്ന് മുസ്ലീങ്ങൾ ഇന്ത്യയുടെ ഭൂരിഭാഗവും ഭരിച്ചു. അവർ ഹിന്ദുമതത്തെ വേരോടെ പിഴുതെറിയാനും ഇസ്ലാം സ്ഥാപിക്കാനും ശ്രമിച്ചു. മിക്കവാറും എല്ലായ്‌പ്പോഴും അക്രമാസക്തമായിരുന്നു. ഈ സംഗതി ഈ മതങ്ങൾ രണ്ടിനുമിടയിലുള്ള കയ്പ്പ് വളരെ ആഴത്തിൽ ആഴ്ന്നിരിക്കുന്നു, ഒരു നൂറ്റാണ്ടിൻ്റെ രാഷ്ട്രീയ ജീവിതം അത് ശമിപ്പിക്കുന്നതിൽ വിജയിച്ചിട്ടില്ല. വടക്കേ ഇന്ത്യ (വാസ്തവത്തിൽ വടക്ക് – പടിഞ്ഞാൻ ഇന്ത്യ) “ട്രെയിനിലെ ഒരു വണ്ടി പോലെ” അല്ലെങ്കിൽ ഇന്ത്യയുടെ “അൽസാസ്-ലോറെയ്ൻ” പോലെയാണ്. (ഫ്രാൻസിലെ ഒരു പ്രദേശമാണ് അൽസാസ് – ലൊറെയ്ൻ. അതിനെപ്പറ്റി വായനക്കാർ മനസിലാക്കിയാൽ അംബേദ്കർജി ഉദ്ദേശിച്ചത് എന്തെന്ന് പിടികിട്ടും) അത് ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ആവർത്തിച്ച് ഘടിപ്പിക്കുകയും വേർപെടുത്തുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല, ഭൂമിശാസ്ത്രപരമായ ഐക്യം ഒരിയ്ക്കലും ഒരു ഐക്യമേ അല്ല. അത് പ്രകൃതി ഉദ്ദേശിക്കുന്ന ഐക്യമാണ്. പ്രകൃതി നിർദ്ദേശിക്കുകയും മനുഷ്യൻ വിനിയോഗിക്കുകയും ചെയ്യുന്ന ഒരു ഭരണപരമായ ഐക്യവും ഐക്യമല്ല. കാരണം അത് തൽക്കാലികമായ ഐക്യം മാത്രമാണ്. അതിനാൽ, യഥാർത്ഥമായ ഐക്യം നിലവിലില്ലെങ്കിൽ, അത് അസ്വസ്ഥമാകുമെന്ന സന്ദേഹമില്ല. പാകിസ്ഥാൻ രൂപീകരണം മൂലം പ്രതിരോധം ദുർബലമാകുമെന്ന ആശങ്കയെ സംബന്ധിച്ച് മൂന്ന് വാദങ്ങളുണ്ട്. ആദ്യത്തേത്, പാകിസ്ഥാൻ രൂപീകരിയ്ക്കുന്നത് ഹിന്ദുസ്ഥാനിൽ ശാസ്ത്രീയ അതിർത്തിയില്ലായ്മ സൃഷ്ടിയ്ക്കുന്നു എന്നതാണ്. പക്ഷേ, യഥാർത്ഥത്തിൽ, (i) ശാസ്ത്രീയ അതിർത്തി എന്ന് വിളിക്കപ്പെടുന്ന ഒന്നുമില്ല. (ii) പണിതുയർത്തിയ കോട്ടകൾ തടസ്സങ്ങൾ എന്ന നിലയിൽ കൂടുതൽ അജയ്യമാണ്. (കോട്ടകളെപ്പറ്റിയുള്ള അദ്ദേഹത്തിൻ്റെ അഭിപ്രായം അക്കാലത്തെ യുദ്ധ ശൈലികളുമായി ബന്ധപ്പെട്ട് മാത്രമാണ്. ഇന്നത്തെ യുദ്ധരംഗവുമായി തട്ടിച്ചു നോക്കേണ്ടതില്ല)
(iii) സായുധ സേനയുടെ ചോദ്യം മറ്റൊരു ആശങ്കയാണ്. ഇന്ത്യൻ സൈന്യം (അംബേദ്കറുടെ കാലത്ത്) പ്രധാനമായും പഞ്ചാബി മുസ്ലീങ്ങളാണ്. ഹിന്ദുക്കൾ നൽകിയ നികുതി കൊണ്ടാണ് ഇത് നിലനിന്നത്. ബ്രിട്ടീഷുകാരുടെ കീഴിൽ അവർ അനുസരണയുള്ളവരാണ്. പക്ഷേ അവരെ താഴ്ന്നവരായി കണക്കാക്കുന്ന ഹിന്ദുക്കൾക്ക് കീഴിൽ അങ്ങനെ തുടരാൻ സാധ്യതയില്ല. മാത്രമല്ല പടിഞ്ഞാറ് നിന്ന് ഇന്ത്യയിലേയ്ക്ക് ഒരു മുസ്ലീം അധിനിവേശമുണ്ടായാൽ അവർ അത് ചെറുക്കാൻ സാധ്യതയില്ല. (ഇന്ത്യൻ പട്ടാളത്തിൽ മുസ്ലീങ്ങൾക്ക് പ്രാധിനിത്യം കുറഞ്ഞത് ഇതുകൊണ്ടുകൂടിയാണ്). സുരക്ഷിതമായ സൈന്യമോ സുരക്ഷിതമായ അതിർത്തിയോ ഉണ്ടായിരിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ആദ്യത്തേത് കൂടുതൽ പ്രധാനമാണ്. ഹിന്ദുക്കൾ വിവേകത്തോടെ ചിന്തിക്കുക. മുസ്ലീങ്ങളുടെ പാകിസ്ഥാൻ എന്ന ആവശ്യം ഹിന്ദുക്കൾ അംഗീകരിച്ച് സ്വതന്ത്രനായ ശേഷം, മറ്റ് ഭാഗങ്ങളിൽ നിന്ന് സൈനികരെ തയാറാക്കി പട്ടാളത്തെ ശക്തിപ്പെടുത്തണം. ബ്രിട്ടീഷുകാർ ഇന്ന് പഞ്ചാബികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് ഹിന്ദുസ്ഥാനിലെ മറ്റ് വംശങ്ങളുടെ ആയോധനപരമായ അപകർഷതയുടെ തെളിവല്ല. പല ഘട്ടങ്ങളിലും ബ്രിട്ടീഷുകാർ അവരിൽ നിന്ന് വൻതോതിൽ റിക്രൂട്ട് ചെയ്യാറുണ്ടായിരുന്നു എന്ന വസ്തുത മനസ്സിലാക്കുക. ഈ വിഷയത്തിൽ ഇങ്ങനെ ഒരു തിരഞ്ഞെടുപ്പ് നടത്താൻ ഹിന്ദുക്കൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും അഭികാമ്യം ഇതാണ്.
അടുത്ത പ്രശ്‌നം വിഭവങ്ങളുടെ വിതരണത്തെക്കുറിച്ചുള്ള ഹിന്ദുക്കളുടെ ആശങ്കയാണ്. ഈ വിഷയത്തിൽ വിസ്തീർണ്ണം, ജനസംഖ്യ, അല്ലെങ്കിൽ വരുമാനം എന്നിവ കണക്കിലെടുക്കുമ്പോൾ, ഹിന്ദുസ്ഥാൻ്റെ കൈവശമുള്ള വിഭവങ്ങൾ പാകിസ്ഥാൻ്റെ കൈവശമുള്ളതിനേക്കാൾ വലുതാണ്. വർഗീയമായ ഭിന്നിപ്പ് പരിഹരിക്കാൻ പാകിസ്ഥാൻ രൂപീകരണം കൊണ്ട് സാധിയ്ക്കുമോ എന്നതാണ് അവശേഷിയ്ക്കുന്ന പ്രശ്നം. സാമുദായിക അടിസ്ഥാനത്തിലുള്ള പ്രത്യേക തെരഞ്ഞെടുപ്പുകൾ, ആനുപാതിക പ്രാതിനിധ്യം, മുസ്ലീം ആധിപത്യമുള്ള പ്രവിശ്യകളിൽ നിയമാനുസൃതമായ ഭൂരിപക്ഷം സീറ്റുകൾ എന്നിവ സംബന്ധിച്ച മുസ്ലീം ലീഗിൻ്റെ എല്ലാ ആവശ്യങ്ങളും ഹിന്ദുക്കളുടെ എതിർപ്പ് നിലനിൽക്കെത്തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷം ഹിന്ദുക്കളുള്ള പ്രവിശ്യകളിൽ ഹിന്ദുക്കൾക്ക് യഥാർത്ഥ നിയമപരമായ ഭൂരിപക്ഷം നൽകിയത്, മുസ്ലീങ്ങൾക്ക് നിയമപരമായ ഭൂരിപക്ഷം നൽകുന്നതിനും അതുവഴി മുസ്ലീം പ്രവിശ്യകളിൽ സ്ഥിരമായ മുസ്ലീം ഭരണം ഏർപ്പെടുത്തുന്നതിനുമുള്ള ന്യായീകരണമല്ല. കാരണം ഈ നിയമപരമായ ഭൂരിപക്ഷ സങ്കൽപ്പത്തിന് ഹിന്ദുക്കൾ മൊത്തത്തിൽ എതിരായിരുന്നു. വിഭജിക്കപ്പെട്ട ഹിന്ദു ഭൂരിപക്ഷത്തിന് കീഴിൽ തങ്ങൾക്ക് ഭയപ്പെടാനൊന്നുമില്ലെന്ന് മുസ്ലീങ്ങൾക്ക് അറിയാമായിരുന്നു. അതേ സമയം മുസ്ലീം ഭൂരിപക്ഷത്തിന് കീഴിൽ ഹിന്ദുക്കൾക്ക് വളരെയധികം ഭയപ്പെടാനുണ്ടായിരുന്നു. അങ്ങനെ, മുസ്ലീം ഭൂരിപക്ഷമുള്ള പ്രവിശ്യകളിൽ ഹിന്ദു ന്യൂനപക്ഷങ്ങളുടെ മേൽ മുസ്ലീം ഭരണം അടിച്ചേൽപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ മുസ്ലീം പ്രവിശ്യകൾ ബോധപൂർവ്വം സൃഷ്ടിച്ചത് മുസ്ലിംലീഗ് ആണ്. കാരണം ഹിന്ദു പ്രവിശ്യകളിലെ മുസ്ലീം ന്യൂനപക്ഷങ്ങൾ സ്വേച്ഛാധിപത്യത്തിന് വിധേയരായാൽ, മുസ്ലീം പ്രവിശ്യയിലെ ഹിന്ദു ന്യൂനപക്ഷങ്ങളെ അടിച്ചമർത്താനുള്ള ഒരു ഓപ്ഷൻ മുസ്ലീങ്ങൾക്ക് നൽകുമെന്ന് അവർ കണക്കുകൂട്ടി. പാകിസ്ഥാൻ സൃഷ്ടിക്കപ്പെട്ടാലും ഈ പ്രശ്നം പരിഹരിക്കപ്പെടില്ല, പക്ഷേ ഒരു പൊതു കേന്ദ്രസർക്കാരിൻ്റെ അഭാവത്തിൽ ഇത് വർദ്ധിക്കും.
ന്യൂനപക്ഷമായ ഹിന്ദു ജനവിഭാഗങ്ങളില്ലാത്ത ഒരു ഏകീകൃത രാഷ്ട്രമായി പാക്കിസ്ഥാൻ വിഭാവന ചെയ്യപ്പെട്ടാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ. അതിർത്തികൾ മാറ്റുന്നതിലൂടെയും ജനസംഖ്യാ വിനിമയത്തിലൂടെയും ഇത് ചെയ്യാൻ കഴിയും. ഇന്ത്യയെ ഏകീകൃതമാക്കാൻ കഴിയില്ലെങ്കിലും മുസ്ലീങ്ങളുടെ മൂല്യത്തകർച്ച ഭാവിയിൽ ഹിന്ദുക്കളെ ഇപ്പോഴുള്ളതിനേക്കാൾ മികച്ച അവസ്ഥയിലേക്ക് എത്തിക്കും. (ഇപ്പോഴത്തെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ താരതമ്യം ചെയ്താൽ അംബേദ്കർജിയുടെ ഈ വീക്ഷണം എത്ര വിഗഹമായിരുന്നു എന്ന് മനസിലാക്കാം). പഞ്ചാബിലെയും ബംഗാളിലെയും രണ്ട് സമുദായങ്ങൾ അതിർത്തി പുനർനിർണയിക്കുന്നതിന് സമ്മതിക്കുമോ എന്നതാണ് ചോദ്യം. മുസ്‌ലിംകൾക്ക് ഏകീകൃത രാഷ്ട്രം വേണമെങ്കിൽ നൽകണം. അത് നൽകാൻ തയ്യാറാകാത്ത ഹിന്ദുക്കൾ ഉണ്ടെന്നതിനർത്ഥം അവർ കഴിയുന്നത്ര ഹിന്ദുക്കളെ മുസ്ലീങ്ങളാൽ അടിച്ചമർത്താൻ ആഗ്രഹിക്കുന്നു എന്നാണ്. ഹിന്ദുക്കളിൽ പലരും അവരുടെ സ്വാർത്ഥത കാരണം തങ്ങളുടെ പ്രവിശ്യകൾ വിഭജിക്കാൻ തയ്യാറല്ല. അവർ തങ്ങളുടെ തൊഴിൽ മേഖല ഉപേക്ഷിക്കാൻ വിമുഖത കാണിക്കുന്നു. പക്ഷേ, മുസ്ലീം അടിച്ചമർത്തലിൻ്റെ വലിയ വിപത്ത് കണക്കിലെടുക്കുമ്പോൾ പാകിസ്ഥാൻ എന്ന പരിഹാരത്തിന് ഹിന്ദുക്കൾ സമ്മതിക്കണം.
പാകിസ്ഥാൻ വാദത്തിന് ഒരു ബദലുണ്ടങ്കിൽ അത് അഫ്ഗാനിസ്ഥാൻ്റെയും അതിർത്തികളുടെയും കീഴടക്കലും ഹിന്ദുമതം മതപരിവർത്തനം അസാധ്യമാക്കുന്ന മതം അല്ലാത്തതിനാൽ മുസ്ലീങ്ങളെ ഹിന്ദുക്കളാക്കി പരിവർത്തനം ചെയ്യലുമാണ്. ഇത് ഏറെ പ്രശ്‌നകരമാണ്. അതിർത്തിയിലെ ജനങ്ങളും അഫ്ഗാനികളും മതം മാറാൻ കഴിയാത്ത വിധം ഉറച്ച ഇസ്ലാമികരാണ്. ഇതുപോലൊരു മിഷനറി പദ്ധതി ആവശ്യപ്പെടുന്ന ഭീമമായ സാമ്പത്തിക സ്രോതസ്സുകൾ ഹിന്ദു വ്യവസായികളിൽ നിന്ന് യാഥാർത്ഥ്യമാക്കാൻ കഴിയില്ല എന്നതും ഹിന്ദുവായി ഒരാളെ പരിവർത്തനം ചെയ്യുന്നതിനോട് ഹിന്ദുക്കൾക്കുള്ള അഭിനിവേശക്കുറവും വലിയ തടസങ്ങളാണ്. (അംബേദ്കർജിയുടെ ഈ അഭിപ്രായം വായിച്ചിട്ട് അവിശ്വസനീയതയും അത്ഭുതവും തോന്നുന്ന ആരെങ്കിലുമുണ്ടോ..? ഉണ്ടെങ്കിൽ നിങ്ങൾ വേഗം ഈ പുസ്തകം സംഘടിപ്പിച്ചു വായിച്ചു ബോദ്ധ്യപ്പെടുക.)
ഹിന്ദു മഹാസഭ ഒരു ഹിന്ദു രാഷ്ട്രമാണ് ആഗ്രഹിക്കുന്നത്. വിനായക് ദാമോദർ സവർക്കർ ഹിന്ദുക്കൾക്ക് ഒരു ദേശീയ മാതൃഭൂമി അനുവദിക്കുമ്പോൾ, അദ്ദേഹം മുസ്ലീം രാഷ്ട്രത്തിന് അത് ഇല്ലാതാക്കുന്നു. അസമത്വത്തോടെ ഇരു വിഭാഗങ്ങളും തമ്മിൽ ശത്രുതയുടെ വിത്ത് പാകിയ ശേഷം, ഒരു ഭരണഘടനയ്ക്ക് കീഴിൽ അവർ സമാധാനപരമായി അഭിവൃദ്ധി പ്രാപിക്കുമെന്ന് സവർക്കർ എങ്ങനെ പ്രതീക്ഷിക്കുന്നു എന്ന ചോദ്യങ്ങൾ വീണ്ടും ഉയരാം. ശ്രീ. ഗാന്ധി എന്തുവില കൊടുത്തും ഹിന്ദു-മുസ്ലിം ഐക്യം സ്ഥാപിക്കാൻ ശ്രമിക്കുന്നു. അത് പലപ്പോഴും മറ്റ് പ്രശ്‌നങ്ങളെ വളരെ സ്വാഭാവികമാക്കി. അദ്ദേഹം പല വ്യാജ പ്രശ്‌നങ്ങളെയും പിന്തുണയ്‌ക്കുകയും ഹിന്ദുക്കളോടുള്ള മുസ്‌ലിം ആക്രമണത്തെ അംഗീകരിക്കുകയും ചെയ്തു. അതേസമയം പശു സംരക്ഷണത്തിനായുള്ള ഹൈന്ദവ വികാരത്തെ തീർത്തും ഇരട്ടത്താപ്പോടെ വശീകരിച്ചു. 1920കളിലും 1930കളിലും ബ്രിട്ടീഷ് ഇന്ത്യയിൽ നടന്ന വർഗീയ കലാപങ്ങളുടെ ജ്വലനം ആ ശ്രമങ്ങളുടെ പരാജയത്തെ തെളിയിക്കുന്നു. സൈമൺ കമ്മീഷൻ പറയുന്നതുപോലെ, “ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയുടെ സാധ്യതകളാൽ രണ്ട് സമുദായങ്ങളിലും ഉണർന്ന ഉത്കണ്ഠകളുടെയും അഭിലാഷങ്ങളുടെയും പ്രകടനമായിരുന്നു വർഗീയ കലാപങ്ങൾ”.
പാക്കിസ്ഥാനു പകരമായുള്ള ഒരു ഇസ്ലാമിക പരിഹാരത്തെത്തന്നെ ചിന്തിച്ചാൽ (i) സെൻട്രൽ, പ്രവിശ്യാ നിയമസഭകളിലും സിവിൽ സർവീസുകളിലും ഫൈറ്റിംഗ് ഫോഴ്‌സുകളിലും എല്ലാ പൊതുസ്ഥാപനങ്ങളിലും മുസ്ലീങ്ങൾക്ക് 50% സംവരണം നൽകുക (ii) നിയമസഭയിലെ തീരുമാനങ്ങൾക്ക് 2/3 മുസ്ലീം അംഗങ്ങളുടെ സമ്മതം അനിവാര്യമാക്കുക. (iii) ഒരു ഹിന്ദു എക്സിക്യൂട്ടീവിനെ മറ്റൊരു മുസ്ലീം എക്സിക്യൂട്ടീവുമായി സന്തുലിതമാക്കുക.
തുർക്കിയെയും ചെക്കോസ്ലോവാക്യയെയും കണക്കിലെടുത്താൽ “ഇന്ത്യയെപ്പോലെ, നിരവധി രാജ്യങ്ങൾളെ അവർ അംഗീകരിയ്ക്കുകയും അവയെ യോജിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു”. തുർക്കി സാമ്രാജ്യത്തിന് കീഴിലുള്ള വിവിധ ക്രിസ്ത്യൻ ജനതകൾ, പ്രാദേശിക സ്വയംഭരണം ആസ്വദിച്ചിട്ടും, ദേശീയവാദ വികാരങ്ങൾ വികസിപ്പിക്കുകയും സ്വതന്ത്രമായി ഉയർന്നുവരുകയും ചെയ്തു. അറബികൾ ഈ സാമ്രാജ്യത്തിൽ നിന്ന് വേർപിരിഞ്ഞു എങ്കിലും ഇസ്ലാമിക കാരണങ്ങളാൽ തുർക്കികൾ അവരെ തുല്യമായി പരിഗണിക്കുന്നു.
സ്വയംഭരണാധികാരം, ആനുപാതിക പ്രാതിനിധ്യം, ഒരു പ്രത്യേക ഭരണഘടന, ഒരു പ്രത്യേക പ്രധാനമന്ത്രി, മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവയിൽ പോലും ചെക്കോസ്ലോവാക്യയിലെ (Czechoslovakia) സ്ലോവാക് ദേശീയത അസംതൃപ്തമായിരുന്നു. ഇതെല്ലാമുണ്ടായിട്ടും അവരുടെ മനസ്സിൽ അവരെ ചെക്കിൽ നിന്ന് വേർതിരിക്കുന്ന ഒരു ഹൈഫൻ (-) സൃഷ്ടിച്ചു. സ്ലോവാക്കുകാർക്ക് ഒരു – വേണം, അത് ഉള്ളതിന് ശേഷം മാത്രം തൃപ്തിപ്പെട്ടു. പക്ഷേ, അതേ ഹൈഫൻ അവരെ ചെക്കുകാരുമായി ബന്ധിപ്പിച്ചതിനാൽ, അവർ അത് വെറുത്തു, (അതായത് ചെക്കോസ്ലോവാക്യ എന്ന് ഒന്നിച്ചു പറയുന്നതിൽ സ്ലോവാക്കുകൾ അസംതൃപ്തരായിരുന്നു എന്നും ചെക്കോ – സ്ലോവാക്യ എന്ന് പറയുന്നതാണ് അവർക്ക് താത്പര്യമെന്നുമാണ് അംബേദ്‌കർ ഉദ്ദേശിച്ചിരിയ്ക്കുന്നത്. അതാണ് ഹൈഫൻ – എന്നതുകൊണ്ട് അർത്ഥമാക്കിയത്) അതിനാൽ, ദേശീയതയുടെ ശക്തികളെ നേരിടാൻ ഒരു ബന്ധത്തിനും കഴിയില്ലെന്ന് പഠനം കാണിക്കുന്നു. (പിൽക്കാലത്ത് 1993ൽ ഈ രാജ്യം വേർപിരിഞ്ഞു ചെക്ക് റിപ്പബ്ലിക്കും സ്ലോവാക്ക് റിപ്പബ്ലിക്കുമായി. അംബേദ്‌കർ എത്ര വലിയ ക്രാന്ത ദർശിയായിരുന്നു!!)
ഇന്ത്യൻ ഭരണകൂടത്തെ തകർക്കുന്നതിൽ നിന്ന് മുസ്ലീം ദേശീയതയെ തടയാൻ ഒന്നുമില്ലെന്ന് തോന്നുന്നു. തുർക്കിയുടെ പ്രദേശം നഷ്ടപ്പെടുന്നത് “മരണപ്പെടുന്ന ഒരു മനുഷ്യൻ്റെ ഹൃദയാഘാതം” ആയി സർ നിക്കോളാസ് ഒന്നാമൻ കണക്കാക്കി. എന്നാൽ അർനോൾഡ് ടോയ്‌ൻബി അതിനെ “അസ്വാഭാവിക വിസർജ്ജനം നീക്കം ചെയ്യലും പുതിയ ചർമ്മത്തിൻ്റെ നേട്ടവും” ആയി കാണുന്നു. അങ്ങനെ വരുമ്പോൾ “മുസ്ലിം പ്രദേശങ്ങൾ ഹിന്ദുസ്ഥാനിൽനിന്നുള്ള ഒരു അസ്വാഭാവിക പുറന്തള്ളലായി ഹിന്ദുക്കൾക്ക് അനുഭവപ്പെട്ടാലും മുസ്ലീങ്ങൾക്ക് അതൊരു സ്വാഭാവിക പുറന്തള്ളലാണ്. ‘അവരെ ഒന്നിച്ചു ചേർത്തു് നിറുത്തിയാൽ അവർ ഇന്ത്യയെ ഏഷ്യയിലെ രോഗിയാക്കും. (അംബേദ്‌കർ പറഞ്ഞ ഈ സംഗതി ഇങ്ങനെ പറയുവാൻ ഇന്നത്തെ തീവ്ര ഹിന്ദു സംഘടനകൾക്കുപോലും സാധിയ്ക്കില്ല) ഇന്ത്യയ്ക്ക് വേണ്ടത് ശക്തമായ ഒരു കേന്ദ്രസർക്കാരാണ്. എന്നാൽ പാകിസ്ഥാൻ ഇന്ത്യയുടെ ഭാഗമായി തുടരുന്നിടത്തോളം കാലം അതിന് കഴിയില്ല.’
ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ നിരവധി സാമൂഹിക തിന്മകൾ നിലവിലുണ്ട്., സ്ത്രീകളെ കീഴ്‌പ്പെടുത്തൽ, ജാതി വ്യവസ്ഥ, തൊട്ടുകൂടായ്മ മുതലായവ. പരസ്പരം പോരടിക്കുക എന്ന മഹത്തായ ലക്ഷ്യത്തിനായി ഹിന്ദുക്കളും മുസ്ലീങ്ങളും ഇവ നീക്കം ചെയ്യുന്നതിൻ്റെ വേഗത താൽക്കാലികമായി കുറച്ചു വച്ചിരിക്കുന്നു. പാകിസ്ഥാൻ എന്ന ആശയം യാഥാർഥ്യമായാൽ പരസ്പരം അടിമത്തത്തിൻ്റെയും കടന്നു കയറ്റത്തിൻ്റെയും ഭയത്തിൽ നിന്ന് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും അത് മോചിപ്പിയ്ക്കും. സാമൂഹികവും രാഷ്ട്രീയവുമായ ആക്രമണം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധത്തെ അടയാളപ്പെടുത്തുന്നു. അവരുടെ രാഷ്ട്രീയ ആവശ്യങ്ങളുടെ അനുദിനം വളരുന്ന കാറ്റലോഗിൽ ഭൂരിഭാഗവും ബ്രിട്ടീഷുകാർ സമ്മതിച്ചു. ഇത് മുസ്ലീങ്ങളുടെ രാഷ്ട്രീയ ആക്രമണത്തിൻ്റെ പ്രകടനമാണ്.
മുസ്‌ലിംകളോടുള്ള ഹിന്ദു മഹാസഭയുടെ ധിക്കാരപരമായ സമീപനം പുരോഗതിയെ തടയുമെന്ന് ഉറപ്പാണ്. അതേ സമയം മുസ്‌ലിംകളോടും അവരുടെ ആവശ്യങ്ങളോടും സഹിഷ്ണുത കാണിക്കുകയും പ്രീണിപ്പിക്കുകയും ചെയ്യുന്ന കോൺഗ്രസിൻ്റെ നയം പ്രശ്‌നകരമാണ്. രണ്ടു കാര്യങ്ങൾ മനസ്സിലാക്കാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല അല്ലെങ്കിൽ കുടിലമായി ആസൂത്രിതമായി കോൺഗ്രസ്സ് പലതും ചെയ്യുന്നു എന്ന് മനസ്സിലാക്കേണ്ടിവരും. എന്തെന്നാൽ പ്രീണനത്തിനും ഒത്തുതീർപ്പിനും തമ്മിൽ വ്യത്യാസമുണ്ടെന്നും ആ വ്യത്യാസം സാരമായിട്ടുള്ളതാണെന്നുമുള്ള വസ്തുതയാണ് ആദ്യത്തേത്.
ആക്രമണകാരിയുടെ അപ്രീതിക്ക് പാത്രമായിട്ടുള്ള നിരപരാധികളായ ആളുകൾക്കെതിരായ കൊല, ബലാത്സംഗം, കൊള്ളിവെപ്പ് എന്നീ കൃത്യങ്ങളോട് തത്കാലം അനുകൂലിച്ച് നിന്ന് അയാളെ കയ്യിലെടുക്കുക എന്നതാണ് പ്രീണനത്തിൻ്റെ അർത്ഥം. ആക്രമണകാരിയുടെ അവകാശവാദങ്ങൾക്കും അഭിലാഷങ്ങൾക്കും യാതൊരു പരിധിയും പ്രീണന നയം കൽപ്പിക്കുന്നില്ല. നേരെ മറിച്ച് ഒത്തുതീർപ്പാകട്ടെ അതിലെ കക്ഷികളാരും അതിലംഘിക്കാൻ പാടില്ലാത്ത അതിരുകൾ നിർദ്ദേശിക്കുന്നു.
ഗാന്ധിജിയുടെ രീതികൾ പ്രകാരം വിട്ടുവീഴ്ചകൾ ചെയ്യുന്ന നയം മുസ്ളിങ്ങളുടെ ആക്രമ വാസന വളർത്തുന്നു എന്നും അതിനേക്കാൾ പ്രധാനമായി ഈ വിട്ടുവീഴ്ച്ചകളെ ഹിന്ദുക്കളുടെ പക്ഷത്തുള്ള പരാജയബോധത്തിൻ്റെ അടയാളമായും ചെറുത്തു നിൽക്കാനുള്ള ഇച്ഛാശക്തിയുടെ അഭാവമായും മുസ്ലിങ്ങൾ വ്യാഖ്യാനിക്കുന്നു എന്നുമുള്ള വസ്തുതയാണ് കോൺഗ്രസുകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലാത്ത രണ്ടാമത്തെ കാര്യം. പ്രീണന നയം അതിനെ കൂടുതൽ മൂർച്ഛിപ്പിക്കും. പാകിസ്ഥാൻ ഒരു ഒത്തുതീർപ്പാണെങ്കിൽ, അത് പരിഗണിക്കേണ്ട ഒരു നിർദ്ദേശമാണ് (പാകിസ്ഥാൻ ഒരിയ്ക്കലും ഒത്തു തീർപ്പായിരുന്നില്ല, കോൺഗ്രസ്സിൻ്റെ മുസ്ലിം പ്രീണനത്തിൻ്റെ അവഷിപ്തം ആയിരുന്നു.)
എല്ലാ പ്രമുഖ പാർട്ടികളും ഇന്ത്യയുടെ രാഷ്ട്രീയ പരിണാമത്തിൻ്റെ ലക്ഷ്യം ബ്രിട്ടീഷുകാരിൽ നിന്നുമുള്ള സ്വാതന്ത്ര്യമാണെന്ന് ഏകസ്വരത്തിൽ സമ്മതിക്കുന്നുണ്ട്. പക്ഷേ, “അവളുടെ സ്വാതന്ത്ര്യം നിലനിറുത്താനുള്ള ബാധ്യതയെ കുറിച്ച് അതേ ഏകാഭിപ്രായം ഉള്ളതായി തോന്നുന്നില്ല”. ഇസ്‌ലാമിൻ്റെ തത്വ പ്രകാരം, ഒരു മുസ്‌ലിം ഇസ്‌ലാമിക നിയമം പിന്തുടരുന്നതും സംഘർഷമുണ്ടാകുമ്പോൾ രാജ്യത്തെ നിയമം ലംഘിക്കുന്നതും ന്യായീകരിയ്ക്കപ്പെടുന്നു. മുസ്ലീം നിയമം ലോകത്തെ ദാർ-ഉൽ-ഇസ്ലാം (ഇസ്ലാമിൻ്റെ ഭരണത്തിലുള്ളത്), ദാർ-ഉൽ-ഹർബ് (ഇസ്ലാമിക ഭരണം വരാനായി യുദ്ധം നടക്കുന്ന ഭൂമി) ദാർ-ഉൽ-കുഫർ (കാഫിറുകളുടെ ഭരണത്തിലുള്ള ഭൂമി) എന്നിങ്ങനെ വിഭജിക്കുന്നു. നിലവിൽ അമുസ്‌ലിംകൾ ഭരിക്കുന്ന ദാർ-ഉൽ-ഹർബിൽ ജീവിയ്ക്കുന്ന മുസ്‌ലിംകൾക്ക് ഹിജാരത്ത് (ഇസ്‌ലാമിക മേഖലകളിലേക്കുള്ള കുടിയേറ്റം) അല്ലെങ്കിൽ ജിഹാദ് (കുരിശുയുദ്ധം) വഴി അതിൽ നിന്ന് രക്ഷപ്പെടാം. സാമൂഹികവും മതപരവുമായ ബന്ധങ്ങളെ പ്രാദേശിക ബന്ധങ്ങളോടുള്ള ബന്ധമെന്ന നിലയിൽ ഇസ്‌ലാം അംഗീകരിക്കുന്നുണ്ട്. അങ്ങനെ വരുമ്പോൾ മുസ്‌ലിംകളും അമുസ്‌ലിംകളും തുല്യ നിലയിലുള്ള ഒരു ജനാധിപത്യ രാജ്യത്ത് മുസ്‌ലിംകളും അമുസ്‌ലിംകളും തമ്മിലുള്ള സഹവർത്തിത്വവുമായി ഇത് പൊരുത്തപ്പെടുന്നില്ല.
മുസ്‌ലിംകൾ അമുസ്‌ലിംകളെ താഴ്ന്നവരായി കാണുമ്പോൾ. മറുവശത്ത്, ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് നയമാണ് സാമുദായിക ഐക്യം കൈവരിക്കുന്നതിൽ പരാജയപ്പെട്ടതെന്ന് ഹിന്ദുക്കൾ കുറ്റപ്പെടുത്തുന്നു. എന്നാൽ വിഭജന നയം സാധ്യമാക്കാനുള്ള ഘടകങ്ങൾ ഇല്ലെങ്കിൽ നയം വിജയിക്കില്ല എന്ന വസ്തുതയെ ഇവർ മനസിലാക്കുന്നില്ല. ഹിന്ദു-മുസ്ലിം അനൈക്യത്തിന് പിന്നിലെ കാരണങ്ങൾ ചരിത്രപരവും മതപരവും സാംസ്കാരികവും സാമൂഹികവുമായ വിരുദ്ധതയാണ്. അതിനാൽ പൊരുത്തപ്പെടുത്താൻ സാധിയ്ക്കാത്തതാണ്. മുസ്ലീം രാജിനെ ഭയന്ന് ഹിന്ദുക്കൾ യഥാർത്ഥത്തിൽ ഡൊമിനിയൻ പദവി ആഗ്രഹിച്ചു. മറ്റ് രാഷ്ട്രീയ നിർബന്ധങ്ങൾ ഒഴിവാക്കിയാൽ. ഇന്ത്യയെ ഹിന്ദുസ്ഥാൻ, പാകിസ്ഥാൻ എന്നിങ്ങനെ വിഭജിയ്ക്കുമ്പോൾ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാൻ കഴിയും.
ഇത്രയും കാര്യങ്ങളാണ് ടി പുസ്തകത്തിൻ്റെ പ്രഥമ വാല്യത്തിലെ പ്രസക്തമായ ഭാഗങ്ങൾ. ഈ പുസ്തകം ഇറങ്ങിയ ശേഷം പലരും ഇതിലെ പരാമർശങ്ങളോട് വിമർശനം ഉന്നയിച്ചിരുന്നു. അതിനെ തുടർന്ന് വിമർശകർക്കായുള്ള മറുപടിയായി ഒരു ഭാഗം അംബേദ്കർജി തയാറാക്കി. തുടർന്ന് 1945ൽ രണ്ടാം വാല്യം പ്രസിദ്ധീകരിച്ച ഘട്ടത്തിൽ പുസ്തകത്തിൻ്റെ അഞ്ചാം ഭാഗത്തിൽ ഈ മറുപടികൾ കൂട്ടിച്ചേർത്തു. ഇനി അതിലൂടെ നമുക്ക് യാത്ര ചെയ്യാം.
പാകിസ്ഥാൻ സൃഷ്ടിക്കുന്നതിനുള്ള നിർദ്ദേശം ഇനിപ്പറയുന്ന കാരണങ്ങളാൽ നിരാകരിക്കപ്പെടാം. ഒന്നാമതായി, പാകിസ്ഥാൻ അവിടെ ഉണ്ടായിരിക്കണമെന്ന് അംഗീകരിക്കാൻ പ്രയാസമാണ്. കാരണം ചില മുസ്ലീങ്ങൾ അത് അങ്ങനെ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നു, കൂടാതെ ധാരാളം മുസ്ലീങ്ങൾ ചില ഭാഗങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. അതേസമയം ഇന്ത്യ പണ്ടുമുതലേ ഒന്നായിരുന്നു. രണ്ടാമതായി, പാകിസ്ഥാൻ അവിടെ ഉണ്ടെന്ന് അംഗീകരിക്കാനും പ്രയാസമാണ്. കാരണം വർഗീയ വൈരാഗ്യങ്ങളുണ്ട്. കാരണം, കാനഡയിലും ദക്ഷിണാഫ്രിക്കയിലും സ്വിറ്റ്സർലൻഡിലും അത്തരം വൈരുദ്ധ്യങ്ങളുണ്ട്. പക്ഷെ അവിടെ വിഭജനം ആവശ്യമില്ല. മൂന്നാമതായി, മുസ്ലീങ്ങൾക്ക് പാകിസ്ഥാൻ വേണം. കാരണം തങ്ങൾ ഒരു രാഷ്ട്രമാണെന്ന് അവർക്ക് തോന്നുന്നു. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അവർ ഒരു സമൂഹം മാത്രമായിരുന്നു.
ഭിന്നതകൾക്കു പകരം സാമാന്യതകൾക്ക് ഊന്നൽ നൽകിയാൽ ഒരു രാഷ്ട്രത്തിൻ്റെ ആവശ്യം ഉണ്ടാകണമെന്നില്ല. തക്കസമയത്ത് ഇന്ത്യ ഒരു രാഷ്ട്രമായി മാറിയേക്കാം. കാനഡ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ പോലും ഒന്നിലധികം രാജ്യങ്ങൾ ഒരേ ഭരണഘടനയ്ക്ക് കീഴിലാണ് ജീവിക്കുന്നത്. നാലാമതായി, വിഭജനം മുസ്ലീങ്ങളെ ഹിന്ദുരാജ്യത്തിൽ നിന്ന് മോചിപ്പിക്കുന്നു എന്നത് തികച്ചും വികലമാണ്. പാകിസ്ഥാൻ യാഥാർഥ്യമായി കഴിഞ്ഞാൽ ഹിന്ദുസ്ഥാനിൽ താമസിക്കുന്ന മുസ്ലീങ്ങളെ ഹിന്ദുരാജ്യത്തിൽ നിന്ന് രക്ഷിക്കാനാവില്ല. നിയുക്ത പാകിസ്ഥാൻ എന്ന പ്രദേശത്ത് എല്ലായ്‌പ്പോഴും മുസ്ലീം ഭൂരിപക്ഷമായിരുന്നു ഹിന്ദുരാജ്യത്തിൻ്റെ ഭീഷണിയുമില്ലായിരുന്നു. മാത്രമല്ല, ഒരു സമുദായം ഭൂരിപക്ഷവും മറ്റേത് ന്യൂനപക്ഷവും ആയതുകൊണ്ട് മാത്രം ഭൂരിപക്ഷത്തിൻ്റെ സ്വേച്ഛാധിപത്യം ഉണ്ടാകണമെന്നില്ല. കാനഡ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്സർലൻഡ് എന്നിവ അത് തെളിയിക്കുന്നു. പാർലമെൻ്ററി സീറ്റുകളിൽ സാമുദായിക സംവരണമില്ലാത്ത അവർ പോലും അത് കാട്ടിത്തന്നു. സാമുദായിക പാർട്ടികൾക്ക് വിലക്ക് ഉള്ളതുകൊണ്ടാണ് ഇത് സാധ്യമായത്.
പക്ഷേ മുസ്‌ലിംകൾ ഈ വാദം കേൾക്കില്ല എന്നതാണ് പ്രശ്‌നം. അപ്പോൾ, അവരുടെ പാക്കിസ്ഥാൻ ഡിമാൻഡിന് വഴങ്ങാത്തതിനാൽ ഇന്ത്യ നേരിടേണ്ടി വരുന്ന അപകട സാധ്യതകൾ പരിഗണിക്കണം. സൈന്യത്തിൽ കൂടുതലും മുസ്ലീങ്ങളാണെന്നിരിക്കെ, പാക്കിസ്ഥാനുവേണ്ടിയുള്ള ആക്രമണം അവസാനിപ്പിക്കാൻ അവരെ ആശ്രയിക്കുന്നത് അസാധ്യമാണ്. മറിച്ച് ഒന്നായി മുമ്പോട്ടു പോകുമ്പോൾ സ്വാതന്ത്ര്യത്തിന് ശേഷം ഓരോ സമുദായവും മറ്റേതൊരു വിഭാഗത്തിനെതിരെ ഗൂഢാലോചന നടത്തുന്ന പ്രക്ഷുബ്ധമായ ഒരു അവസ്ഥ സംജാതമാകുകയും അത് ഏതെങ്കിലും തരത്തിലുള്ള ആഭ്യന്തര യുദ്ധത്തിന് ഇടയാക്കുകയും ചെയ്യും. മുഴുവൻ സംരക്ഷിക്കാനുള്ള ഹിന്ദുക്കളുടെ വ്യർത്ഥശ്രമത്തിൽ അവർക്ക് നിലനിർത്താനാകുന്ന ഭാഗം നഷ്ടപ്പെടുന്ന അവസ്ഥ വിഡ്ഢിത്തമാണ്.
എന്തുതന്നെയായാലും വിഭജനം യാഥാർത്ഥ്യമാകണമെങ്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി നിർവചിക്കേണ്ടതുണ്ട്. സിന്ധ്, വടക്കു പടിഞ്ഞാറൻ അതിർത്തി, ബലൂചിസ്ഥാൻ എന്നിവയുടെ ഇപ്പോഴത്തെ അതിർത്തികൾ ഉൾപ്പെടുത്തി പഞ്ചാബിലെയും ബംഗാളിലെയും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളും ചേർത്ത് പാകിസ്ഥാൻ രൂപീകരിക്കും. അങ്ങനെ, പഞ്ചാബിലെയും ബംഗാളിലെയും അമുസ്ലിംകളെ പാകിസ്ഥാനിൽ നിന്ന് ഒഴിവാക്കും. എന്നാൽ മറ്റ് ഭാഗങ്ങളിലെ അമുസ്‌ലിംകൾക്ക് മുമ്പാകെ രണ്ട് വഴികൾ തുറന്നിടണം. (i) പാകിസ്ഥാനിൽ സുരക്ഷിതത്വം അല്ലെങ്കിൽ (ii) പാകിസ്ഥാനിൽ നിന്നും ഹിന്ദുസ്ഥാനിലേക്കുള്ള കുടിയേറ്റം. കുടിയേറ്റത്തിനുള്ള തടസ്സങ്ങൾ സർക്കാർ ഇല്ലാതാക്കിയാൽ നികുതി, സ്ഥാവര സ്വത്തുക്കളുടെ പ്രശ്നങ്ങൾ, കറൻസി കൈമാറ്റം, ജനസംഖ്യ കൈമാറ്റം എന്നിവ എളുപ്പമാകും. (ഇതാണ് നമ്മുടെ വിവാദമായ പൗരത്വ നിയമം). കുടിയേറ്റം സ്വമേധയാ ഉള്ളതാണെങ്കിലും ഭരണകൂടത്തിൻ്റെ സഹായത്തോടെയുള്ള കുടിയേറ്റ പദ്ധതി ഒരു നിശ്ചിത കാലയളവിലേയ്ക്കായിരിയ്ക്കണം. അതിനാൽ കുടിയേറ്റം നടത്താൻ തീരുമാനിച്ചാൽ ആ കാലയളവിനുള്ളിൽ കുടിയേറ്റം നടത്താൻ ആളുകളെ പ്രോത്സാഹിപ്പിയ്ക്കണം. ഈ സ്വമേധയാ കുടിയേറ്റ പദ്ധതി രാജ്യത്തിൻ്റെ ഖജനാവിന് വലിയ ഭാരമുണ്ടാക്കില്ല. കാരണം മനുഷ്യർ അവരുടെ സ്വത്ത് സൂക്ഷിയ്ക്കും.
ഈ പുസ്തകത്തിൻ്റെ അവസാന അധ്യായത്തിൽ, പാകിസ്ഥാൻ ഡിമാൻഡിനെ ചൊല്ലി ബംഗാളിലെയും പഞ്ചാബിലെയും ജില്ലകളിലെ ഹിതപരിശോധന നടക്കുന്ന പ്രദേശങ്ങളുടെ പ്രശ്‌നം വ്യക്തമായി പരിഹരിക്കാൻ അംബേദ്കർജി ഒരു കരട് നിയമം തന്നെ മുമ്പോട്ട് വയ്ക്കുന്നുണ്ട്. വാസ്തവത്തിൽ ഈ പുസ്തകം അംബേദ്കർജിയുടെ ഒരു അപേക്ഷയാണ്. സമാധാനപരമായി രാജ്യം മുൻപോട്ടു പോകുവാനുള്ള അപേക്ഷ.
ഈ ഗ്രന്ഥത്തിൽ മുസ്ലീങ്ങളുടെ പ്രതിനിധിയായി ലീഗിനെ അംബേദ്കർജി അംഗീകരിയ്ക്കുന്നുണ്ട്. മുസ്‌ലിം ലീഗിൻ്റെ ആകുലതകളും ആവലാതികളും ആവശ്യങ്ങളും പൊള്ളയാണെന്ന് തെളിയിക്കപ്പെട്ടാലും അവ അംഗീകരിക്കപ്പെടേണ്ടതുണ്ടെന്ന് അംബേദ്കർജി കരുതുന്നു. കാരണം മുസ്‌ലിംകൾ അതിനായി സമ്മർദ്ദം ചെലുത്തുന്നതിനാൽ അത് ഉപേക്ഷിയ്ക്കാനാവില്ല എന്നതാണ്. ജനാധിപത്യം എന്ന ആശയത്തിന് വിരുദ്ധമായ “ശരിയയാണ് ശരി” എന്ന ഇസ്ലാമിക വാദത്തിന് വഴങ്ങി പാകിസ്ഥാൻ ഡിമാൻഡ് അനുവദിക്കണമെന്ന് ആവശ്യപ്പെടാൻ അദ്ദേഹം നിർബന്ധിതനാകുന്നു.
ജനസംഖ്യാ കൈമാറ്റം ഒരു പ്രശ്നമായി കണക്കാക്കേണ്ട ആവശ്യമില്ലാത്ത വിധം ചെറുതായിരിക്കും എന്ന് അംബേദ്കർജി കരുതിയിരുന്നു. അംബേദ്കർജിയുടെ വിശകലനത്തിൽ അത് വളരെ യുക്തിസഹവും കണക്കുകൂട്ടലുമായിരുന്നു. പക്ഷേ, അതിൻ്റെ സാക്ഷാത്കാരം തലമുറകളെ മുറിവേൽപ്പിയ്ക്കുന്ന ഒരു വലിയ ദുരന്തമായി മാറി. ഒരുപക്ഷേ, ആ ഘട്ടത്തിൽ നിൽക്കുമ്പോൾ വിഭജനവും, ജനസംഖ്യാ കൈമാറ്റവും ആത്യന്തികമായി എന്തായിരിക്കുമെന്ന് അളക്കാൻ അംബേദ്കറിന് മാത്രമല്ല ആർക്കും അസാധ്യമായിരുന്നു.
തൻ്റെ വിദ്യാഭ്യാസത്തിൻ്റെ മഹത്വം ഭാരത നാടിനായി ഉപയോഗപ്പെടുത്തി ഈ രാഷ്ട്രത്തെ, ഇവിടുത്തെ രാഷ്ട്രീയത്തെ വെളിച്ചം കാണിച്ച മഹാത്മാവിന് മുമ്പിൽ ശിരസു നമിച്ചുകൊണ്ട് ഈ ലക്കം അവസാനിപ്പിയ്ക്കുന്നു. അംബേദ്കർജിയുടെ പ്രസ്തമായ ഒരു പ്രസംഗവുമായി അടുത്ത ലക്കം മിലൻ കാ ഇതിഹാസ് എത്തുന്നതായിരിയ്ക്കും. ഏവരും കാത്തിരിയ്ക്കുക
തുടരും…
ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും…
26/11 മുംബൈ ഭീ-ക-രാ-ക്ര-മ-ണ-ത്തില്‍ കൊ-ല്ല-പ്പെട്ട ഹേമന്ത് കര്‍ക്കരെയ്ക്ക് മരണാനന്തരം ഇന്ത്യയുടെ പരമോന്നത ധീര പുരസ്‌കാരമായ അശോക് ചക്ര നല്‍കി ആദരിച്ചു.…
കോഴിക്കോട് : കൊയിലാണ്ടി പുറംകടലില്‍ നിന്ന് ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് കസ്റ്റഡിയിലെടുത്തു. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ കന്യാകുമാരി സ്വദേശികളായ…
പൊതുതെരഞ്ഞെടുപ്പ് അ-ട്ടി-മ-റി-ക്കാ-നും സാമുദായിക സൗഹാര്‍ദ്ദം ത-ക-ര്‍ക്കാനും ഇയാള്‍ ആഗ്രഹിച്ചിരുന്നുവെന്നതിന് ചാറ്റ് റെക്കോര്‍ഡുകള്‍ തെളിവാണ്. കേസിലെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ മറ്റ് ഏജന്‍സികളുടെ…
വോട്ട് ജിഹാദ് വെറും ആരോപണമല്ല, ഒരു ആയുധം കൂടിയാണ്.. എന്തിനേയും ഇസ്‌ളാമികവാദത്തോട് കൂട്ടിക്കെട്ടാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണത്. ഇസ്‌ളാമിത സ്വത്വത്തോട് വോട്ടു…
റെക്കോർഡ് ഭൂരിപക്ഷം നേടാൻ അമിത് ഷാ ! മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നാളെ #loksabhaelection2024 #gujarat #amitshah