അടൂരിലെ അനാഥാലയത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അന്തേവാസി ഗര്‍ഭിണിയായതില്‍ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ നടത്തിപ്പുകാരിയുടെ മകനെ പ്രതിചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം അടൂർ പോലീസ് പോക്‌സോ കേസെടുത്തിരുന്നെങ്കിലും പക്ഷേ ആരെയും പ്രതിചേർത്തിരുന്നില്ല.
പെൺകുട്ടി പ്രായപൂര്‍ത്തിയാകും മുമ്പേ ഗര്‍ഭം ധരിച്ചിരുന്നുവെന്ന പരിശോധനയിൽ തെളിഞ്ഞതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്. സിഡബ്ല്യുസി റിപ്പോർട്ട് പരിശോധിച്ച പോലീസ്, യുവതിയെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് അന്ന് പോക്സോ വകുപ്പുകൾ ചേർത്തത്.
പ്രായപൂര്‍ത്തിയായതിന്‍റെ തൊട്ടടുത്ത ദിവസം അനാഥാലയ നടത്തിപ്പുകാരിയുടെ മകനായ യുവാവിനൊപ്പം പുറത്തുപോയപ്പോഴാണ് ബന്ധമുണ്ടായത് എന്നാണ് മൊഴി. സ്വകാര്യ അനാഥാലയത്തിലെ ഒരു അന്തേവാസിയുമായി നടത്തിപ്പുകാരിയുടെ മകന്‍ എങ്ങനെ ഇടപഴകി, പുറത്തു കൊണ്ടുപോയി തുടങ്ങിയ കാര്യങ്ങളില്‍ ദുരൂഹത ഉള്ളതായി ആരോപണം ഉയരുന്നുണ്ട്. നടത്തിപ്പ് ചുമതലയുള്ള ആളുടെ മകന്‍ ശിശുക്ഷേമസമിതിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇവിടെ അമിത സ്വാതന്ത്യമെടുത്തതായാണ് സംശയം.
2024 നവംബര്‍ ഒന്‍പതാം തീയതി 18തികഞ്ഞെന്നും പത്താംതീയതി ആണ് യുവാവുമായി ബന്ധമുണ്ടായത് എന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. ഇരുപത്തിമൂന്നാം തീയതി വിവാഹവും കഴിഞ്ഞു. ജൂണ്‍ രണ്ടിനായിരുന്നു പ്രസവം. പ്രായപൂര്‍ത്തിയായ ശേഷമാണ് ബന്ധപ്പെട്ടതെന്ന് പെണ്‍കുട്ടി പറയുന്നുണ്ടെങ്കിലും അതിനും ഒരു മാസം മുമ്പേ ഗര്‍ഭിണിയായിരിക്കാം എന്നാണ് ഡോക്ടറുടെ മൊഴി.
അതേസമയം വിവാദത്തോടെഅന്തേവാസികളായ 23 പെണ്‍കുട്ടികളെ അവിടെ നിന്നും സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് കൗൺസിലിങ് നൽകിയപ്പോൾ നടത്തിപ്പുകാരി അടിച്ചതായി ഒരു പെൺകുട്ടി പരാതി പറഞ്ഞു. മുറ്റം അടിക്കാൻ പറഞ്ഞപ്പോൾ ചെയ്യാൻ വൈകിയതിന് കയ്യിൽ അടിച്ചു എന്നാണ് പരാതി. ഈ പരാതിയിൽ നടത്തിപ്പുകാരിക്കെതിരെ കേസെടുത്തിരുന്നു. പോക്‌സോയിൽ ഉൾപ്പെട്ട പെൺകുട്ടിയുടേയും കുഞ്ഞിൻറേയും ചിത്രങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് 27യുട്യൂബർമാർക്കെതിരെ പരാതിയുണ്ട്

