ദില്ലി : ബംഗ്ലാദേശിലെ ഹിന്ദു നേതാവ് ഭാബേഷ് ചന്ദ്ര റോയിയുടെ കൊലപാതകത്തിൽ രൂക്ഷമായി പ്രതികരണമറിയിച്ച് ഇന്ത്യ . സംഭവം അപലപനീയമാണെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലദേശിന്റെ ഇടക്കാല സർക്കാർ പൂർണ്ണ പരാജയമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു.
‘ ഹിന്ദു ന്യൂനപക്ഷങ്ങളെ ആസൂത്രിതമായി കൊലപ്പെടുത്തുന്ന രീതി തന്നെയാണ് ഈ കൊലപാതകത്തിലും പിന്തുടർന്നിട്ടുണ്ട്. നേരത്തെ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്തവർ ഇപ്പോഴും ശിക്ഷിക്കപ്പെടാതെ വിഹരിക്കുകയാണ്. കൊലപാതകത്തെ അപലപിക്കുന്നു. കാരണങ്ങൾ നിരത്താതെയും വിവേചനം കാട്ടാതെയും ഹിന്ദുക്കളടക്കമുള്ള ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം പാലിക്കണമെന്ന് വീണ്ടും ബംഗ്ലദേശിലെ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെടുകയാണ്’– വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വടക്കൻ ബംഗ്ലദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങളുടെ പ്രമുഖ നേതാവായിരുന്ന ഭാബേഷ് ചന്ദ്ര റോയിയെ ദിനാജ്പുർ ജില്ലയിലെ ബസുദേബ്പുർ ഗ്രാമത്തിലെ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകുന്നേരം 4.30 ഓടെ റോയിക്ക് ഒരു ഫോൺ വന്നിരുന്നെന്നും ഈ ഫോൺ ചെയ്തവരാണ് കൊലപാതകത്തിന് പിന്നിലെന്നുമാണ് റോയിയുടെ കുടുംബം ആരോപിക്കുന്നത്. ഫോണ് വന്ന് അരമണിക്കൂറിനുള്ളിൽ നാലുപേർ രണ്ട് ബൈക്കുകളിലായി റോയിയുടെ വീട്ടിെലത്തുകും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് റോയിയെ നരബരി ഗ്രാമത്തിലേക്ക് കൊണ്ടുപോയി ഉപദ്രവിച്ചു. തിരികെ വീട്ടിലെത്തുമ്പോൾ റോയി അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

