തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടായി. അടിമാലി നേര്യമംഗലത്ത് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. വയനാട് കൽപ്പറ്റ ബൈപ്പാസിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. ഇതേതുടർന്ന് സംസ്ഥാനത്ത് 31 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 143 കുടുംബങ്ങളിൽ നിന്നായി 474 പേരാണ് ഈ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. വയനാട്ടിൽ മാത്രം 8 ക്യാമ്പുകളിലായി 172 പേരും ഇടുക്കിയിൽ 33 പേരുമുണ്ട്.
അതേസമയം, അടുത്ത അഞ്ച് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഈ മാസം 19ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. പുതിയ ന്യൂനമർദ്ദം കൂടുതൽ ബാധിക്കാൻ സാധ്യത ഇടുക്കി ജില്ലയെ ആണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

