കൊച്ചിയിലെ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ മൊബൈലുകൾ മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെ കൊച്ചിയിൽ എത്തിച്ചു. ദില്ലി -മുബൈ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനികളായ അതിഖർ റഹ്മാൻ, വസിം റഹ്മാൻ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 23 മൊബൈൽ ഫോണുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 15ഉം ഐ ഫോണുകളാണ്. കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
കൃത്യമായ ആസൂത്രണത്തോടെ എത്തിയ കവര്‍ച്ച സംഘം കാണികള്‍ക്കിടയിലേക്ക് നുഴഞ്ഞുകയറിയാണ് മോഷണം നടത്തിയത്. ചടുല താളത്തിനൊത്ത് നൃത്തം ചവിട്ടുന്നവരുടെ ശ്രദ്ധ തെറ്റുന്ന സമയത്തായിരുന്നു ഇവർ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതെന്നാണ് പോലീസ് വിശദമാക്കുന്നത്. മുന്‍നിരയില്‍ 6000 രൂപയുടെ വിഐപി ടിക്കറ്റെടുത്ത് സംഗീതമാസ്വദിച്ചവരുടെ കൂട്ടത്തില്‍ നിന്നാണ് മൊബൈല്‍ ഫോണുകള്‍ എല്ലാം മോഷണം പോയത്.അലൻ വാക്കറുടെ ബാംഗ്ലൂർ ഷോയ്ക്കിടെയും ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. മോഷണ സംഘം ഇവിടെയും എത്തിയിരുന്നോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്. . ദില്ലിയിലെ ചോർ ബസാറിൽ മൊബൈലുകളെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ദില്ലിയിലേക്ക് തിരിച്ചതും പ്രതികളെ പിടികൂടിയതും.

