കേരളത്തില്‍ ഈശ്വരന്‍റെ പേര് ഉച്ചരിച്ചരിച്ചാല്‍ കള്ളക്കേസിൽ കുടുക്കുന്നുകയും ലാത്തിച്ചാർജ് നടത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുൽ ഗാന്ധിക്ക് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാൻ ധൈര്യമുണ്ടോയെന്നും മോദി വെല്ലുവിളിച്ചു.തിരുവനന്തപുരത്ത് എന്‍ഡിഎയുടെ സങ്കല്‍പ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറിയാല്‍ കോടതി മുതല്‍ പാര്‍ലമെന്റ് വരെ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ പോരാടും.ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുമെന്നും വിശ്വാസങ്ങളെ തകര്‍ക്കാന്‍ ഒരിക്കലും അനുവദിക്കില്ലെന്നും കേരളത്തിലെ ഓരോ കുഞ്ഞും ഈ വിശ്വാസങ്ങളുടെ കാവല്‍ക്കാരാകുമെന്നും മോദി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും മോദി പ്രസംഗത്തിൽ കടന്നാക്രമിച്ചു.ലാവലിൻ അഴിമതിയാരോപണത്തിന്‍റെ നിഴലിൽ നിൽക്കുന്നയാളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി.മറ്റ് മന്ത്രിമാർക്കെതിരെയും ഗുരുതരമായ അഴിമതിയാരോപണങ്ങളുണ്ട്.പ്രളയത്തിന് ശേഷം കേരളത്തിന് ലഭിച്ച സഹായം പോലും തട്ടിയെടുക്കുകയായിരുന്നു ഇവിടത്തെ സർക്കാരെന്നും മോദി ആരോപിച്ചു.
അതേസമയം,നമ്പി നാരായണനെയും മോദി പ്രസംഗത്തിൽ പരാമർശിച്ചു. കോൺഗ്രസ് സർക്കാർ നമ്പി നാരായണനെ ദ്രോഹിച്ചതെങ്ങനെയാണെന്ന് അറിയാമല്ലോ എന്നാണ് മോദി ചോദിച്ചത്. അടുത്ത കാലത്ത് ബിജെപി അനുഭാവിയും ശബരിമല കർമസമിതി നേതാവുമായ മുൻ ഡിജിപി സെൻകുമാറിനെ വേദിയിലിരുത്തിയാണ് പ്രധാനമന്ത്രി ഇത് പറഞ്ഞതെന്നതാണ് ശ്രദ്ധേയം.

