ലോഡ്സ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോളണ്ട്-യുക്രെയ്ൻ സന്ദർശനത്തിൽ ആഹ്ലാദം പങ്കിട്ട് ഇന്ത്യൻ സമൂഹം. 45 വർഷങ്ങൾക്ക് ശേഷമാണ് പോളണ്ടിലേയ്ക്ക് ഒരു ഇന്ത്യൻ പ്രധാനമന്ത്രി എത്തുന്നത്. അതിന്റെ ആഹ്ലാദത്തിലാണ് പോളണ്ടിലെ ഇന്ത്യൻ സമൂഹം. ലോഡ്സിലെ ഇന്ത്യൻ സമൂഹം ദേശീയ പാതയുമേന്തി ”മോദി” വിളികളോടെ പാതയോരങ്ങളിൽ സന്തോഷം പങ്കിടുകയാണ്.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്നും ഇന്ത്യൻ കമ്യൂണിറ്റി അംഗമായ രാഹുൽ പറഞ്ഞു. 2022-ൽ റഷ്യ-യുക്രെയ്ൻ സംഘർഷ സമയത്ത് യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഇടപെടലിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. ഓപ്പറേഷൻ ഗംഗ സാധ്യമായത് മോദിജി കാരണമാണെന്ന് രാഹുൽ പറഞ്ഞു.
ഭാരതത്തെ പുത്തൻ ഉയരങ്ങളിലെത്തിക്കുന്ന പ്രധാനമന്ത്രി അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും കമ്യൂണിറ്റി അംഗമായ മനോജ് വാരിയാനി പറഞ്ഞു. വരുന്ന രണ്ട് പതിറ്റാണ്ട് കാലത്തോളം നരേന്ദ്ര മോദി തന്നെ ഇന്ത്യ ഭരിക്കുമെന്ന് മറ്റൊരു അംഗമായ പവൻ കുമാർ പറഞ്ഞു. പ്രധാനമന്ത്രി പോളണ്ടിലെത്തുന്നത് വലിയ ബഹുമതിയായാണ് കാണുന്നത്. പോളണ്ടും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഇന്ത്യയുടെ വികസനത്തെ കുറിച്ച് പോളണ്ടും ചർച്ച ചെയ്യുകയാണ്. അഭൂത പൂർവമായ വളർച്ചയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയിലുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

