മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളെയും അദ്ദേഹം നടപ്പിലാക്കുന്ന പദ്ധതികളെയും പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. നരേന്ദ്ര മോദി രൂപം നൽകിയ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ആഗോളതലത്തിൽ ഭാരതത്തിന്റെ കരുത്ത് വർധിപ്പിച്ചിട്ടുണ്ടെന്ന് പുടിൻ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ നിക്ഷേപം നടത്തുന്നതിന് റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയിൽ നടന്ന നിക്ഷേപക ഉച്ചകോടിയിൽ സംസാരിക്കവെയാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
“ഭാരതത്തെ ഒന്നാം സ്ഥാനത്തെത്തിക്കുന്ന നയങ്ങളാണ് മോദി നടപ്പാക്കിയിട്ടുള്ളത്. മെയ്ക്ക് ഇൻ ഇന്ത്യ ഉദ്യമം അതിൽ ഒന്നാണ്. റഷ്യയുടെ നിർമാണശാലകൾ ഇന്ത്യയിൽ ആരംഭിക്കാൻ ഞങ്ങൾ തയാറെടുക്കുകയാണ്. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി റഷ്യൻ കമ്പനിയായ റോസ്‌നെഫ്റ്റ് ഇന്ത്യയിൽ 20 മില്ല്യൺ ഡോളറിന്റെ നിക്ഷേപം നടത്തി കഴിഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനും രാജ്യതാത്പര്യത്തിനും മുൻഗണന നൽകാനാണ് മോദിയുടെ നേതൃത്വം ശ്രദ്ധിക്കുന്നത്. ചെറുകിട വ്യവസായങ്ങളുടെ പുരോഗതിക്കായി ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹകരണം ആവശ്യമാണ്. ഈ മേഖലയിലെ നിലവിലെ സാഹചര്യം എല്ലാവരും പരിശോധിക്കണം.
ബ്രിക്‌സ് രാജ്യങ്ങളുമായി സഹകരിച്ച് റഷ്യ ഒരു ഇൻവെസ്റ്റ് പ്ലാറ്റ്‌ഫോം ഒരുക്കാനുള്ള നീക്കങ്ങളിലാണ്. ഇത് ബ്രിക്‌സ് രാജ്യങ്ങളുടെ സമ്പദ്ഘടനയ്ക്ക് വലിയ പിന്തുണ ഉറപ്പാക്കുന്നതിനൊപ്പം ബ്രിക്‌സ് ഇതര രാജ്യങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കാനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. “- വ്ളാഡിമിർ പുടിൻ പറഞ്ഞു.

