ദില്ലി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമായി. എല്ലാ അംഗങ്ങൾക്കും അഭിനന്ദനം അറിയിച്ച പ്രോടെം സ്‌പീക്കർ ഭർത്തൃഹരി മെഹ്താബ് അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകുകയാണ്. ഭരണഘടനയുടെ ചെറു പതിപ്പുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്. എന്നാൽ നാളെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ വാർഷിക ദിനമാണെന്ന് ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ സമ്മേളനത്തിന് മുന്നോടിയായി വാർത്താ ലേഖകരെ കണ്ടപ്പോഴാണ് അദ്ദേഹം പ്രതിപക്ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഓർമിപ്പിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്ത കറുത്ത ദിനങ്ങളെ രാജ്യം ഒരിക്കലും മറക്കില്ലെന്നും ഇനിയാർക്കും അത്തരം ഒരു പ്രവർത്തി ചെയ്യാനുള്ള ധൈര്യം ഉണ്ടാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
പതിനെട്ടാമത് ലോക്സഭയിലെത്തിയ എല്ലാ എം പി മാർക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. ഈ സർക്കാർ തുടർച്ചയായി മൂന്നാം തവണ ജനവിധി നേടിയിരിക്കുകയാണ് സ്വാതന്ത്ര്യ ലബ്‌ധിക്ക് ശേഷം രണ്ടാം തവണയാണ് ഒരു സർക്കാരിന് മൂന്നാം തവണയും അധികാരം ലഭിക്കുന്നത്. അറുപത് വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു സർക്കാർ മൂന്നാം തവണയും അധികാരത്തിൽ വരുന്നത്. അതുകൊണ്ടുതന്നെ ചരിത്രം കുറിക്കുന്ന വിജയമാണ് എൻ ഡി എ മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. ഈ അവസരത്തിൽ സർക്കാർ മൂന്നു മടങ്ങ് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. ജനങ്ങൾക്ക് വേണ്ടി മൂന്ന് മടങ്ങ് പരിശ്രമം നടത്തുമെന്നും മോദി കൂട്ടിച്ചേർത്തു.
ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് വിജയകരമായി അവസാനിച്ചത്. നല്ലരീതിയിൽ സഭ കൊണ്ടുപോകാൻ ഉത്തരവാദിത്വമുള്ള പ്രതിപക്ഷം ആവശ്യമാണ്. ജനങ്ങൾ സഹകരണമാണ് ആഗ്രഹിക്കുന്നത് മുദ്രാവാക്യങ്ങളല്ല. രണ്ടായിരത്തി നാൽപ്പത്തേഴോടെ വികസിത ഭാരതം എന്ന ലക്ഷ്യത്തോടെ എല്ലാവരുടെയും പിന്തുണ ഉറപ്പാക്കി മുന്നേറുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ രാജ്ഭവനിൽ വച്ചു നടന്ന ചടങ്ങിൽ നേരത്തെ പ്രോടെം സ്പീക്കറായി ഭർതൃഹരി മെഹ്‌താബ് സത്യപ്രതിജ്ഞ ചെയ്‌തിരുന്നു. ലോക്സഭയിൽ ആദ്യം പ്രോടെം സ്പീക്കർ പാനലിലെ അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്‌തത്. കൊടിക്കുന്നിൽ സുരേഷ് എം പി പാനലിൽ നിന്ന് പിൻവാങ്ങി.

