ദില്ലി: രാജ്യത്തെ ആദ്യ ഡ്രൈവർരഹിത ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഡ്രൈവർരഹിത ട്രെയിൻ പ്രവർത്തനത്തിന് തയ്യാറെടുക്കുന്നത് ദില്ലി മെട്രോയുടെ 37 കിലോമീറ്റർ ദൈർഘ്യമുള്ള മജന്ത ലൈനിലാണ്. പദ്ധതി രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിങിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
ഡ്രൈവർ രഹിത മെട്രോ ട്രെയിനിന്റെ സർവീസ് ഗുരുഗ്രാം, നോയിഡ, ഫരീദാബാദ്, ബഹദൂർഗഡ്, ഗാസിയാബാദ് എന്നീ നഗരങ്ങളുമായി ദില്ലിയെ ബന്ധിപ്പിക്കുന്ന പാതയിലാണ്. ട്രെയിനിൽ 6 കോച്ചുകളുണ്ടാകും. ബ്രേക്കിങിലും ലൈറ്റിങിലും ഊർജ സംരക്ഷണം ലക്ഷ്യമിട്ട് നൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഡ്രൈവർരഹിത ട്രെയിനിലെ പരമാവധി വേഗത 95 കിലോമീറ്ററാണ്. ഓരോ കോച്ചിലും 380 യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
അതേസമയം ഡ്രൈവർരഹിത ട്രെയിനിന്റെ പ്രവർത്തനം മജന്ത ലെയിനിൽ ആരംഭിച്ചു കഴിഞ്ഞാൽ ദില്ലി മെട്രോയുടെ പിങ്ക് ലൈനിലും 2021-ന്റെ പകുതിയോടെ ഡ്രൈവർ രഹിത ട്രെയിനുകൾ പ്രവർത്തിപ്പിക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഡ്രൈവർരഹിത ട്രെയിനിന്റെ പരീക്ഷണങ്ങൾ നടത്തിയിരുന്നു. 2017 മുതലാണ് 20 കിലോമീറ്റർ ദൈർഘ്യമുള്ള പിങ്ക് ലൈനിൽ ഡിഎംആർസി ഡ്രൈവർരഹിത ട്രെയിനിന്റെ പരീക്ഷണങ്ങളാരംഭിച്ചത്.

