Saturday, December 20, 2025

ഇന്ത്യ-ചൈന നിര്‍ണായക ഉച്ചകോടി നാളെ: മുണ്ടും വേഷ്ടിയും ധരിച്ച് തമിഴ് കാരണവരെപ്പോലെ സ്റ്റൈല്‍ മന്നനായി മോദി; ചൈനീസ് പ്രസി‍ഡന്‍റിന് മഹാബലിപുരത്ത് ഊഷ്മള സ്വീകരണം

ചെന്നൈ: ഇന്ത്യാ- ചൈന അനൗപചാരിക ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് തമിഴ്നാട്ടിലെത്തി. മഹാബലി പുരത്ത് എത്തിയ ഷി ജിന്‍പിങ്ങിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. തമിഴ് സ്‌റ്റൈലില്‍ മുണ്ടും വേഷ്ടിയുമായിരുന്നു പ്രധാനമന്ത്രി മോദിയുടെ വേഷം. മഹാബലിപുരത്തെ കോട്ടകളും ചിരപുരാതന ശില്‍പങ്ങളും ഷി ജിന്‍പിങ്ങിനു മോദി പരിചയപ്പെടുത്തി.

അനൗദ്യോഗിക ഉച്ചകോടിയാണ് ഇതെങ്കിലും രാജ്യങ്ങള്‍ തമ്മില്‍ അന്താരാഷ്ട്ര-വ്യാപാര-വാണിജ്യ ബന്ധങ്ങള്‍ നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ഇതിന് വലിയ പ്രാധാന്യമാണ് കല്‍പിക്കപ്പെടുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള പൗരാണിക പ്രതീകം കൂടിയായ തമിഴ്നാട്ടിലെ മഹാബലിപുരത്താണ് ഉച്ചകോടി എന്നതും യാദൃശ്ചികമാണ്. പല്ലവഭരണകാലത്തെ ശില്‍പചാതുര്യത്തിന്‍റെ മകുടോദാഹരണമാണ് മഹാബലിപുരം.

ഇന്ത്യയില്‍ നിന്ന് സിംഹാസനം വെടി‍ഞ്ഞ് ചൈനയിലേക്ക് പോയ രാജകുമാരനായ ബോധി ധര്‍മന്‍റെയും അതേ പോലെ ഇന്ത്യയിലേക്ക് വന്ന ചൈനീസ് സഞ്ചാരികളുടെയും ശില്‍പങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ഏറെ താല്‍പര്യത്തോടെയാണ് ചൈനീസ് പ്രസി‍ഡന്‍റ് പ്രധാനമന്ത്രി മോദിയോടൊപ്പം മഹാബലിപുരത്തെ വാസ്തു വൈദഗ്ദ്യം നോക്കിക്കണ്ടത് ഇരുനേതാക്കളുടെയും ശരീരഭാഷയും ഇടപെടലും അവര്‍ തമ്മിലുള്ള വ്യക്തിപരമായ ബന്ധവും എടുത്തുകാണിക്കുന്നതായിരുന്നു.

തമിഴ്നാട്ടിലെ പാരമ്പര്യ വസ്ത്രമായ മുണ്ടും അംഗവേഷവും ധരിച്ച് അക്ഷരാര്‍ത്ഥത്തില്‍ തമിഴ് കാരണവരായി മാറുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി. ഷീ-മോദി ഉച്ചകോടിക്ക് മുന്നോടിയായി വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. സാധാരണ ഗതിയില്‍ ഹിന്ദി ഹൃദയഭൂമികയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കേണ്ട നയതന്ത്ര പ്രധാനമായ ചര്‍ച്ചകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥനമായ തമിഴ് നാട്ടിലെ പൗരാണിക നഗരത്തില്‍ എത്തിച്ചതില്‍ നിരവധി സന്ദേശങ്ങള്‍ ചൈനയ്ക്കും തമിഴ്‌നാടിനുമായി ഒളിഞ്ഞുകിടപ്പുണ്ട്.

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലവും 1,200 മുതല്‍ 1,300 വര്‍ഷം വരെ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള നഗരമാണ് മഹാബലിപുരമെന്ന് ഇപ്പോള്‍ അറിയപ്പെടുന്ന മാമല്ലപുരം. പല്ലവ രാജാക്കന്മാരുടെ ഭരണകാലത്താണ് ഈ തുറമുഖ നഗരം നിര്‍മിക്കപ്പെട്ടത്. ചൈനയുമായി നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് വ്യാപാരബന്ധം നടന്നത് ഈ തുറമുഖം വഴിയായിരന്നു.

ഇത് തെളിയിക്കുന്ന പുരാവസ്തു തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്.ഷീ ജിന്‍പിംഗിന്‍റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പതിനായിരം സുരക്ഷാ ഭടന്മാരെ വിന്യസിച്ചതിനൊപ്പം 500 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ നിന്നുള്ള പോലീസുകാര്‍ ഇതിനകം സുരക്ഷാ ചുമതലകള്‍ ഏറ്റെടുത്തു. ഒമ്പത് ഐഎഎസ് ഉദ്യോഗസ്ഥരുടെയും 34 മുതിര്‍ന്ന പ്രത്യേക ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തിലാണ് ക്രമീകരണം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി കെ ഷണ്മുഖം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ അഞ്ചാം നമ്പര്‍ ഗേറ്റില്‍ തുടങ്ങി മാമല്ലപുരത്തെ കടല്‍ത്തീരത്തുള്ള ക്ഷേത്രം വരെ മുപ്പത്തിനാല് ഇടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സീ ജിന്‍പിങ്ങിനും സ്വീകരണം ഒരുക്കിയിട്ടുള്ളത്. മാമല്ലപുരത്ത് കോസ്റ്റ്ഗാര്‍ഡിന്‍റെ കപ്പലും നിരീക്ഷണത്തിനുണ്ട്. മോദിയും ഷീയും സന്ദര്‍ശനം നടത്തുന്ന വേദിയിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല സംസ്ഥാന പോലീസിന്‍റെ പ്രത്യേക ബറ്റാലിയനും ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പ്രധാനമന്ത്രിയുടെ എസ്പിജി സംഘത്തിനുമാണ്.

ചൈനീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സുരക്ഷാ പരിശോധനകള്‍ നടത്തി. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച നടത്തി. കടലോര ഗ്രാമമായ മാമല്ലപുരത്ത് ഇരു രാജ്യത്തലവന്മാര്‍ക്കും വന്‍ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. ഉഭയകക്ഷി സമ്മേളനത്തെ സ്വാഗതം ചെയ്ത്, ബുധനാഴ്ച ഇവിടെ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥികളെ അണിനിരത്തി ദേശീയ സംയോജന റാലിയും സംഘടിപ്പിച്ചിരുന്നു.

നേരത്തേ, ചെന്നൈ വിമാനത്താവളത്തില്‍ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. അവിടെനിന്ന് ഉച്ചകോടി നടക്കുന്ന മഹാബലിപുരത്തേക്ക് അദ്ദേഹം പോയി. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിന്‍പിങ് താമസിക്കുക. നാളെ ഉച്ചകോടി നടക്കുന്നതും അതേ ഹോട്ടലില്‍ തന്നെയാണ്. രാവിലെ മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഹോട്ടലില്‍ തങ്ങിയ ശേഷമാണ് വൈകിട്ട് മഹാബലിപുരത്തെ അര്‍ജുനശിലയ്ക്കു മുമ്പില്‍ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

Related Articles

Latest Articles