കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ കപ്പുയർത്തി മോഹൻ ബഗാൻ. കലാശപ്പോരിൽ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് മോഹൻ ബഗാന്റെ കിരീടധാരണം. മുഴുവൻ സമയം അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോഗോൾ വീതം നേടി സമനിലയിലായിരുന്നു. എന്നാൽ 96-ാം മിനിറ്റിൽ വലകുലുക്കി മക്ലാരൻ ബഗാനെ കിരീടത്തിലേക്ക് നയിച്ചു. നേരത്തെ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തി ലീഗ് വിന്നേഴ്സ് ഷീൽഡും മോഹൻ ബഗാൻ സ്വന്തമാക്കിയിരുന്നു. സൂപ്പർലീഗിന്റെ ചരിത്രത്തിൽ ഇതുവരെ ഒരു ക്ലബ്ബും ലീഗ് വിന്നേഴ്സ് ഷീൽഡും ഐഎസ്എൽ കപ്പും ഒരുമിച്ചു നേടിയിട്ടില്ല.
സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ കൊല്‍ക്കത്തയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. 20-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ മികച്ച അവസരം ലഭിക്കുന്നത്. എന്നാൽ അത് ബെംഗളൂരുവിന് മുതലാക്കാനായില്ല.ആക്രമണങ്ങൾ ബെംഗളൂരു നിരന്തരം നടത്തിയെങ്കിലും പ്രതിരോധം ശക്തമാക്കിയ ബഗാന് ഗോള്‍ശ്രമങ്ങള്‍ വിഫലമാക്കിയതോടെ ആദ്യപകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാംപകുതിയിൽ ഇരുടീമുകളും ആക്രമണങ്ങൾക്ക് മൂർച്ചകൂടിയതോടെ കളി മാറി. 49-ാം മിനിറ്റില്‍ ബഗാനെ ഞെട്ടിച്ച് ബെംഗളൂരു ലീഡുമെടുത്തു. ഗോള്‍ വീണതിന് പിന്നാലെയും ബെംഗളൂരു ആക്രമണങ്ങള്‍ തുടര്‍ന്നു. എന്നാല്‍ ബഗാനും അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറി. 72-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ജേസണ്‍ കമ്മിങ്സ് പിഴയ്ക്കാതെ വലയിലെത്തിച്ചതോടെ ബഗാൻ മത്സരത്തിലേക്ക് തിരിച്ചുവന്നു. അവസാനനിമിഷം ബഗാൻ നടത്തിയ മുന്നേറ്റങ്ങൾ ബെംഗളൂരു പ്രതിരോധിച്ചതോടെ കളി എക്സ്ട്രാടൈമിലേക്ക് നീണ്ടു. എക്സ്ട്രാം ആരംഭിച്ച് ആരാം മിനിറ്റിൽ മോഹൻ ബഗാൻ മുന്നിലെത്തി. പെനാൽറ്റി ബോക്സിനുള്ളിൽ നിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ ജെയ്മി മക്ലാരൻ ബെംഗളൂരു വലകുലുക്കി. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാൻ ബെംഗളൂരുവിനായില്ല.

