വയനാട് ഉരുൾപ്പൊട്ടൽ ദുരന്തനിവാരണത്തിന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പ്. ദുരന്ത മേഖലകൾ സന്ദർശിച്ചതിന് പിന്നാലെ വയനാട് കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം .
“ദുരന്തത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുതല്‍ വിവരങ്ങള്‍ തേടുന്നുണ്ടായിരുന്നു. സഹായിക്കാന്‍ കഴിയുമായിരുന്ന എല്ലാ കേന്ദ്ര ഏജന്‍സികളേയും സംഭവസ്ഥലത്തേക്ക് അയച്ചു. ഇത് സാധാരണ ദുരന്തമല്ല. ആയിരത്തോളം കുടുംബങ്ങളുടെ സ്വപ്‌നങ്ങളാണ് തകര്‍ന്നത്. സ്ഥലത്തെ അവസ്ഥ നേരില്‍ കണ്ടു. ദുരന്തം നേരിട്ടവരെ ദുരിതാശ്വാസക്യാമ്പുകളില്‍ എത്തി കണ്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. ദുരന്തമുണ്ടായ ദിവസം രാവിലെ തന്നെ ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. സഹായം നല്‍കുമെന്നും എത്രയും പെട്ടെന്ന് സംഭവസ്ഥലത്ത് എത്തുമെന്നും ഉറപ്പ് നല്‍കി. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, സൈന്യം, പോലീസ്, ഡോക്ടര്‍മാര്‍ എല്ലാവരും ദുരന്തബാധിതരെ സഹായിക്കാന്‍ ശ്രമിച്ചു. നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന ഉറപ്പാണ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ളത്. നമ്മളെല്ലാവരും അവര്‍ക്കൊപ്പമുണ്ട്. കേന്ദ്രം കേരള സര്‍ക്കാരിനൊപ്പമുണ്ടെന്നും പണത്തിന്റെ അഭാവത്തിന്റെ മൂലം പുനരധിവാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കും” – പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ദുരന്തത്തിന്റെ ആദ്യ ദിനം മുതൽ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനത്തിനും സജീവമായി മുന്നിട്ട് നിൽക്കുന്ന സേവാഭാരതിയെയും അദ്ദേഹം അഭിനന്ദിച്ചു.

