മുംബൈ : കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിൽ വെള്ളക്കെട്ട്. ജൂൺ 11 ന് എത്തേണ്ട തെക്കുപടിഞ്ഞാറൻ മൺസൂണാണ് 16 ദിവസം നേരത്തെ ഇന്ന് എത്തിയത്. 107 വർഷങ്ങൾക്ക് ശേഷമാണ് മുംബൈയിൽ ഇത്തരത്തിൽ സംഭവിക്കുന്നത്.
1918 മെയ് മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 279.4 മില്ലിമീറ്റർ എന്ന റെക്കോർഡ് തകർത്ത മഴയാണ് മുംബൈ നഗരത്തിൽ ലഭിച്ചത്. കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടും ഗതാഗത തടസവും അനുഭവപ്പെട്ടു. മുംബൈ, താനെ, റായ്ഗഡ്, രത്‌നഗിരി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മുംബൈയിലെ കൊളാബ ഒബ്സർവേറ്ററിയിൽ ഏറ്റവും ഉയർന്ന മഴ 295 മില്ലിമീറ്റർ രേഖപ്പെടുത്തി. 1918ലെ മൺസൂൺ ദിനത്തിൽ 279.4 മില്ലിമീറ്റർ മഴ പെയ്തതായിരുന്നു ഇതിനുമുമ്പുള്ള മുംബൈയിലെ റെക്കോർഡ് മഴ.

