പാരിസ്: ഫ്രാന്‍സ് നിര്‍മിത റഫാല്‍ യുദ്ധവിമാനങ്ങളുടെ വിൽപ്പന ഇടിക്കാൻ ചൈന ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. വിമാനങ്ങളുടെ കാര്യക്ഷമത സംബന്ധിച്ച് ആശങ്ക പരത്താനും അവ വാങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനും ചൈനീസ് എംബസികളിലെ അറ്റാഷെമാരുടെ നേതൃത്വത്തിലാണ് ശ്രമംനടത്തുന്നതെന്ന് ഫ്രഞ്ച് സൈനിക- രഹസ്യാന്വേഷണവൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തകര്‍ന്ന റഫാലിന്റേതെന്ന് ആരോപിച്ചുള്ള ചിത്രങ്ങള്‍, എഐ നിര്‍മിത ഉള്ളടക്കങ്ങള്‍ തുടങ്ങിയവയിലൂടെയായിരുന്നു റഫാലിന് ‘ചീത്തപ്പേരു’ണ്ടാക്കാനുള്ള ചൈനീസ് നീക്കം. ഇതിനായി മാത്രം ആയിരത്തിലധികം സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ ഇതിനോടകം ചൈന സൃഷ്ടിച്ചിട്ടുണ്ട്.
റഫാല്‍ യുദ്ധവിമാനം വാങ്ങാന്‍ താല്‍പര്യപ്പെടുന്നവരെ, പ്രത്യേകിച്ച് ഇന്‍ഡൊനീഷ്യയെ ഇടപാടിൽനിന്ന് പിന്തിരിപ്പിക്കാനും ചൈനീസ് നിര്‍മിത യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ചൈനയുടെ നീക്കമെന്നാണ് വിവരം.42 യുദ്ധവിമാനങ്ങള്‍ക്ക് കരാര്‍ ഒപ്പിട്ടിരിക്കുന്ന ഇന്‍ഡൊനീഷ്യ ഇനിയും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം. ദസ്സോ ഏവിയേഷന്‍ ഇതിനകം 533 റഫാല്‍ യുദ്ധവിമാനങ്ങളാണ് വിറ്റിട്ടുള്ളത്. ഈജിപ്ത്, ഇന്ത്യ, ഖത്തര്‍, ഗ്രീസ്, ക്രൊയേഷ്യ, യുഎഇ, സെര്‍ബിയ, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളാണ് റഫാലിന്റെ പ്രധാന ഉപഭോക്താക്കൾ.

