തിരുവനന്തപുരം: കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ ഇന്ന് മുതൽ കർശനമായി നടപ്പാക്കും. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്തിരട്ടി വരെയാണ് വര്‍ധനവ്. ഹെൽമറ്റില്ലാതെ നിരത്തിലിറങ്ങിയാല്‍ പോലും കീശ കാലിയാകുമെന്നതാണ് വസ്തുത. ഹെല്‍മറ്റില്ലാത്തതിന് പൊലീസ് പിടിച്ചാൽ ഇതു നൂറു രൂപ കൊടുത്ത് ഊരാനാകുമായിരുന്നെങ്കില്‍ പുതുക്കിയ നിയമപ്രകാരം ആയിരം രൂപയാണ് പിഴ.
മദ്യപിച്ച് വാഹനമോടിച്ചാല്‍ ഇതുവരെ 2000 രൂപവരെയായിരുന്നു പിഴയെങ്കില്‍ ഇനി മുതല്‍ ചുരുങ്ങിയത് 5000 രുപയെങ്കിലും നല്‍കേണ്ടിവരും. വീണ്ടും പിടിക്കപ്പെട്ടാല്‍ ശിക്ഷ വര്‍ധിക്കുമെന്നതാണ് മറ്റൊരു കാര്യം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാല്‍ 5000 രൂപ നഷ്ടമാകും. ഇതുവരെ ആയിരം രൂപയായിരുന്നു പിഴ. സീറ്റ് ബെല്‍റ്റിന്‍റെ കാര്യത്തില്‍ 100 ല്‍ നിന്ന് പിഴ 1000 ആയി മാറ്റിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്തവർ വാഹനം നിരത്തിലിറക്കിയിൽ മാതാപിതാക്കളും കുടുങ്ങും. രക്ഷാകർത്താവ് 25,000 രൂപ പിഴയും മൂന്ന് വർഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. വാഹനമോടിയച്ചയാൾക്ക് ലൈസൻസ് ലഭിക്കാൻ 25 വയസ്സ് വരെ കാത്തുനിൽക്കണം.
ഉയർന്ന പിഴ നിരക്കായതിനാല്‍ വാഹന ഉടമയുടെ കൈയിൽ പണമില്ലെങ്കിൽ പി.ഒ.എസ്. മെഷിനുകൾ (പോയന്റ് ഓഫ് സെയിൽ/സ്വൈപ്പിങ്) വഴിയും പണമടയ്ക്കാൻ സൗകര്യമൊരുക്കും. പിഴയടയ്ക്കാൻ ഓൺലൈൻ സംവിധാനവുമുണ്ടാകും. ആർ.സി. ബുക്ക് ഈടായി നൽകി പിന്നീട് ഓഫീസിലെത്തി പണമടയ്ക്കാനും സാധിക്കും. ഇതിനൊന്നും തയ്യാറാകാത്തപക്ഷം വാഹനം പിടിച്ചെടുക്കും. നിയമപ്രകാരം വാഹനമുടമയ്ക്ക് കേസ് നടത്താം.

