കണ്ണൂർ : നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ഗുരുതരാരോപണങ്ങളിൽ രാഷ്ട്രീയ വിവാദം ആളിക്കത്തിക്കൊണ്ടിരിക്കവേ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാരപൂജ നടത്തി ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ. അജിത്കുമാർ. ഇന്ന് രാവിലെ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എഡിജിപി ദര്‍ശനം നടത്തി. എം.ആർ. അജിത്കുമാറിനെ ക്രമസമാധാനച്ചുമതലയിൽനിന്ന് ഉടൻ മാറ്റിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ക്ഷേത്രദർശനവും വഴിപാടുകളും. ക്രമസമാധാന ചുമതല മറ്റൊരു എഡിജിപിയായ എച്ച്. വെങ്കിടേഷിന് കൈമാറാനുള്ള നീക്കം അണിയറയിൽ നടക്കുന്നുണ്ടെന്നാണ് വിവരം.
പുലർച്ചെ അഞ്ച് മണിയോടെയാണ് അജിത് കുമാർ കണ്ണൂർ മാടായിക്കാവിലെത്തിയത്. വഴിപാടിന് ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിയ അദ്ദേഹം പട്ടംതാലി, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ നടത്തി. ഇതിന് പിന്നാലെയായിരുന്നു കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രദർശനം. ജലധാര, ക്ഷീരധാര, ആൾരൂപം, നെയ്‌വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകൾ ഇവിടെ അദ്ദേഹം നടത്തി. സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥൻ മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നു. ക്ഷേത്രദർശനത്തിന് ശേഷം കണ്ണൂർ എ.ആർ ക്യാമ്പിലെത്തിയ അജിത് കുമാർ വൈകീട്ട് തിരുവനന്തപുരത്തേക്ക് മടങ്ങും.
Ok

