തിരുവനന്തപുരം: മേയ് 24-ന് കൊച്ചി തീരത്ത് മറിഞ്ഞ ലൈബീരിയൻ എംഎസ്‌സി എൽസ 3 കപ്പലിനെതിരേ കേസെടുത്ത് പോലീസ്. ഷിപ്പിങ് കംമ്പനി ഒന്നാം പ്രതിയും . ഷിപ്പ് മാസ്റ്റർ, ക്രൂ അംഗങ്ങൾ എന്നിവർ രണ്ടാം പ്രതികളുമാണ്. ഫോർട്ട് കൊച്ചിപോലീസ് ആണ് കേസെടുത്തിരിക്കുന്നത്.സി. ഷാംജി എന്നയാളുടെ പരാതിയിൽ ബിഎൻഎസ് 282, 285, 286, 287, 288, 3, (5) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ എടുത്തിയിരിക്കുന്നത്. നേരത്തെ കപ്പലപകടത്തിൽ കേസെടുക്കാൻ സംസ്ഥാന സർക്കാർ മടിക്കുന്നതിനെതിരേ വ്യാപക വിമർശം ഉയർന്നിരുന്നു. കേസെടുക്കില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ കപ്പലപകടത്തിൽ ഫോർട്ട് കൊച്ചി പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
കപ്പലിൽ എളുപ്പത്തിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളും സ്ഫോടകവസ്തുക്കളും ഉണ്ടെന്ന അറിവ് നിലനിൽക്കെ മനുഷ്യ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കും വിധം അപാകമായും ഉദാസീനമായും കപ്പൽ കൈകാര്യം ചെയ്തെന്നും ഇതുവഴി അപകടമുണ്ടായെന്നും എഫ്ഐആറിൽ പറയുന്നു. അപകടത്തെത്തുടർന്ന കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകളിൽനിന്ന് വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും പുറം തള്ളപ്പെട്ടത് മൂലം പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കി. കൂടാതെ പരമ്പരാഗത മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചു. മത്സ്യത്തൊഴിലാളികൾക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാക്കാനും ഇത് ഇടയാക്കി. കപ്പൽ മൂലവും കടലിൽ പതിച്ച കണ്ടെയ്നറുകൾമൂലവും കപ്പൽ ചാലിലും മറ്റ് സമീപ പ്രദേശങ്ങളിലും സഞ്ചാരം നടത്തുന്ന യാനങ്ങളും പൊതുസഞ്ചാരത്തിന് മാർഗതടസം ഉണ്ടാക്കാനും ഇടയാക്കിയെന്നും എഫ്ഐആറിൽ പറയുന്നു .

