ദില്ലിയിൽ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. പ്രതിയുടെ ആക്രമണത്തിൽ പെൺകുട്ടിയുടെ ആന്തരികാവയവങ്ങൾ പുറത്തുവന്നെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ സാക്ഷിയെന്ന (16) പെൺകുട്ടിയാണ് കൊല്ലപ്പെട്ടത് പ്രതി സാഹിൽ (20) പോലീസ് കസ്റ്റഡിയിലാണ്.
16–17 പേജുള്ള റിപ്പോർട്ടാണ് ആശുപത്രിയിൽനിന്നു പൊലീസിനു ലഭിച്ചതെന്നു ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. അതിക്രൂരവും തീവ്രവുമായ രീതിയിൽ പെൺകുട്ടിയെ സാഹിൽ 16 തവണ കുത്തിയെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ആഴത്തിൽ കുത്തേറ്റതിനെ തുടർന്നു പെൺകുട്ടിയുടെ കുടൽമാല ഉൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ വയറ്റിൽനിന്നു പുറത്തുചാടി.
കഴിഞ്ഞ ഞായറാഴ്ച സുഹൃത്തിന്റെ മകളുടെ ജന്മദിനാഘോഷത്തിനു സമ്മാനം വാങ്ങി മടങ്ങിവരുന്നതിനിടെയാണു സാഹില്‍ 16 വയസുകാരിയായ സാക്ഷിയെ ആക്രമിച്ചു കൊലപ്പെടുത്തിയത് . 22 തവണ കുത്തിയശേഷം തലയില്‍ സിമന്റ് സ്ലാബ് കൊണ്ട് നിരവധി തവണ ഇടിച്ചു കൊല്ലുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട സാഹിലിനെ യുപിയിലെ ബുലന്ദ്‌ഷെഹറില്‍നിന്നാണു പൊലീസ് പിടികൂടിയത്.
സംഭവത്തിന് ശേഷം മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു കടന്ന സാഹില്‍, ബസില്‍ കയറി ബുലന്ദ്ഷഹറിലെ ബന്ധുവിന്റെ വീട്ടിൽ എത്തുകയായിരുന്നു. ഇവിടെ വച്ച് ഇയാൾ മൊബൈലില്‍ പിതാവിനെ വിളിച്ചതോടെയാണ് പൊലീസിന്റെ വലയില്‍ കുടുങ്ങിയത്.സാഹില്‍ മാതാപിതാക്കള്‍ക്കും 3 സഹോദരങ്ങള്‍ക്കുമൊപ്പം ഷഹ്ബാദ് ഡെയറി മേഖലയിലെ വാടകവീട്ടിലാണു താമസിച്ചിരുന്നത്.

