കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസ് നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞതെന്ന് കരുതുന്ന സമീപത്തെ ‘വംശിക’ എന്ന അപ്പാര്‍ട്ട്മെന്റിലെ ഒരു ഫ്ലാറ്റിലെ കുളിമുറിയിൽ രക്തക്കറ കണ്ടെത്തിയതായി പോലീസ്. ഇവിടെ താമസിക്കുന്ന ബിസിനസുകാരനെയും , ഭാര്യ, മകൾ എന്നിവരെയും ചോദ്യം ചെയ്യുന്നു. പ്രസവിച്ച ഉടൻ അമ്മ തന്നെ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞതായി സൂചന.
മകൾ ഗർഭിണിയായിരുന്നെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ലെന്നും പോലീസ് പറയുന്നു.
നേരത്തെ പോലീസ് ഇവിടങ്ങളിലെ ഫ്ലാറ്റുകളിലുള്ളരെ ചോദ്യം ചെയ്തിരുന്നു. കുട്ടിയെ താഴേക്ക് എറിഞ്ഞത് ആമസോണിന്റെ കൊറിയർ വന്ന ഒരു കവറിലാണ്. ഈ കവർ രക്തത്തിൽ കുതിർന്ന നിലിലായിരുന്നു. ഒടുവില്‍ ഇതിൽനിന്ന് ബാർകോഡ് സ്കാൻ ചെയ്തെടുത്താണു പോലീസ് ‘5സി’ എന്ന ഫ്ലാറ്റിലേക്ക് എത്തിയത്. അതേസമയം, ഈ ഫ്ളാറ്റിന്റെ ഉടമസ്ഥൻ അല്ല ഇവിടെ താമസിക്കുന്നത് എന്നും സൂചനയുണ്ട്.
ഒരു പൊതി ഫ്ലാറ്റിന്റെ വശത്തുള്ള മരങ്ങൾക്കിടയിലൂടെ താഴേക്കു പതിക്കുന്നതു സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതോടെയാണ് സംശയമുന ഈ അപ്പാർട്ട്മെന്റിലേക്കു തിരിഞ്ഞത്. 21 ഫ്ലാറ്റുകളാണ് ഇതിലുള്ളത്. അതിൽ മൂന്നെണ്ണത്തിലാണു താമസക്കാരില്ലാത്തത്. ഇപ്പോൾ സംശയത്തിലുള്ള ഫ്ലാറ്റിൽ താമസിക്കുന്നവരെക്കുറിച്ചു ധാരണയില്ലെന്ന് അപ്പാർട്ട്മെന്റിലെ അസോസിയേഷൻ പോലീസിനെ അറിയിച്ചതായും സൂചനയുണ്ട്.
ഇന്നു രാവിലെ 8.15നാണ് ആമസോണിന്റെ പാഴ്സൽ കവറിൽ പൊതിഞ്ഞ നിലയിൽ ചോരക്കുഞ്ഞിന്റെ മൃതദേഹം പനമ്പിള്ളി നഗറിലെ വിദ്യാനഗറിലുള്ള റോഡിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ 7.37നാണ് കുഞ്ഞിന്റെ മൃതദേഹം താഴേക്ക് എറിഞ്ഞിരിക്കുന്നതെന്ന് മനസ്സിലായത്.

