അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിനിരയായ എയർ ഇന്ത്യാ ബോയിങ് 787-8 ഡ്രീംലൈനർ വിമാനത്തിന് തകരാറുകളില്ലായിരുന്നെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ. വിമാനത്തിന് ലണ്ടനിലേക്ക് പറക്കുംവരെ ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്ന് സിഇഒ വ്യക്തമാക്കി. വിമാനത്തിന്റെ എഞ്ചിൻ പരിശോധനകൾ കൃത്യമായി നടന്നിരുന്നു. വലതുവശത്തെ എഞ്ചിന് മാർച്ചിലാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇടതുവശത്തെ എഞ്ചിൻ ഏപ്രിൽ മാസത്തിലും പരിശോധിച്ചിരുന്നു. അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത് വരുന്ന ഡിസംബറിലായിരുന്നുവെന്നും ക്യാംപ് ബെൽ വിൽസൺ വിശദമാക്കി. എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച കത്തിലാണ് വിവരങ്ങൾ ഉള്ളത്.
നേരത്തെ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് തകരാറുണ്ടായെന്ന റിപ്പോർട്ടും പുറത്തു വന്നിരുന്നു.രണ്ട് ഉപകരണങ്ങൾ ചേർന്നതാണ് ‘ബ്ലാക്ക് ബോക്സ്’. കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ (സിവിആർ), ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ, അല്ലെങ്കിൽ എഫ്ഡിആർ. ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് തകരാറുണ്ടായത്. ഇതോടെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ വീണ്ടെടുക്കാനും കൂടുതൽ പരിശോധനയ്ക്കും വേണ്ടി ബ്ലാക്ക് ബോക്സ് ഉടൻ അമേരിക്കയിലേക്ക് അയക്കുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ സർക്കാർ ഉടൻ അന്തിമ തീരുമാനം എടുത്തേക്കും.
ബ്ലാക്ക് ബോക്സ് വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലേക്ക് പരിശോധനയ്ക്കായി അയച്ചേക്കുമെന്നാണ് വിവരം. അങ്ങനെ അയച്ചാൽ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒരു സംഘം ബ്ലാക്ക് ബോക്സിനൊപ്പം പോകുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിമാനദുരന്തരത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ചവരിൽ 202 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതുവരെ 158 മൃതദേഹങ്ങളാണ് കുടുംബങ്ങൾക്ക് കൈമാറിയത്. തകർന്ന് 28 മണിക്കൂറിന് ശേഷമാണ് വിമാനത്തിന്റെ ‘ബ്ലാക്ക് ബോക്സ്’ കണ്ടെടുത്തത്.

