Monday, December 15, 2025

അഴിമതിയും വ്യാജരേഖ ചമയ്ക്കലും കൈയ്യോടെ പൊക്കി പൊതുജനമധ്യത്തിൽ ഇടുന്നതിനെ എന്തിനാണാവോ ‘അധിക്ഷേപിച്ചു’ എന്ന് വിശേഷിപ്പിക്കുന്നത്‌? സംസ്ഥാന സർക്കാരിന് ചുട്ട മറുപടിയുമായി എൻ.പ്രശാന്ത് ഐ.എ.എസ്

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന പേരിൽ തനിക്കെതിരെ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് എൻ.പ്രശാന്ത് ഐ.എ.എസ്. എന്തായിരുന്നു ഈ ‘അധിക്ഷേപം’ എന്ന് അറിയാൻ വലിയ ആകാംക്ഷയുണ്ടെന്നും അഴിമതിയും വ്യാജരേഖ ചമയ്ക്കലും സർക്കാർ ഫയലിൽ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തിൽ ഇടുന്നതിനെ എന്തിനാണാവോ ‘അധിക്ഷേപിച്ചു’ എന്ന് വിശേഷിപ്പിക്കുന്നതെന്നും സമൂഹ മാദ്ധ്യമമായ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയുടെ നേതൃത്വത്തിലാണ് പ്രശാന്തിനെതിരെയുള്ള പരാതി അന്വേഷിക്കുക. മൂന്ന് മാസമാണ് അന്വേഷണ സമയ പരിധി. സസ്പെന്‍ഡ് ചെയ്ത് ആറ് മാസത്തിനകം അന്വേഷണ റിപ്പോർട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാൽ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത് സസ്പെന്‍ഡ് ചെയ്ത് ഒൻപത് മാസങ്ങള്‍ക്ക് ശേഷമാണ്. ഇതിനിടയിൽ മൂന്ന് തവണ സസ്പെന്‍ഷൻ നീട്ടുകയും ചെയ്തിരുന്നു.

എൻ.പ്രശാന്ത് ഐ.എ.എസിന്റെ കുറിപ്പിന്റെ പൂർണരൂപം

എന്തായിരുന്നു ഈ ‘അധിക്ഷേപം’ എന്ന് അറിയാൻ വലിയ ആകാംക്ഷയുണ്ട്‌. അഴിമതിയും വ്യാജരേഖ ചമയ്ക്കലും സർക്കാർ ഫയലിൽ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തിൽ ഇടുന്നതിനെ എന്തിനാണാവോ ‘അധിക്ഷേപിച്ചു’ എന്ന് വിശേഷിപ്പിക്കുന്നത്‌? ഞാനെന്താണ്‌ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തതെന്ന് അവിടെപ്പോയി വായിച്ചാൽ ഇപ്പോഴും കാണാം. ചെയ്തത്‌ പുറത്തറിഞ്ഞതിലുള്ള ജാള്യതയാണോ ഈ ‘അധിക്ഷേപം’? നരേറ്റീവ്‌ മാറ്റാനും ഉന്നയിച്ച വിഷയം കുഴിച്ച്‌ മൂടാനും ഇതുകൊണ്ടാവില്ല.

ആരോപണങ്ങൾ തെളിവ്‌ സഹിതം നൽകിയിട്ടും അന്വേഷിക്കില്ലെന്നും, അത്‌ സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരനായ എനിക്ക്‌ നൽകാൻ യാതൊരു ബാധ്യതയുമില്ലെന്നും മുൻ ചീഫ്‌ സെക്രട്ടറി ഒരു അഭിമുഖത്തിൽ പറഞ്ഞത്‌ എല്ലാവരെയും ഞെട്ടിച്ചതാണ്‌. എന്നാൽ ഒന്നോർക്കുക, കേവലം ഐ.എ.എസ് പോരെന്നും അധിക്ഷേപമെന്നും വരുത്തിത്തീർത്ത്‌ ഡോ. ജയതിലകും (സ്പൈസസ്‌ ബോർഡ്‌ ഫേം) ഗോപാലകൃഷ്ണനും (വർഗീയ വാട്സാപ്‌ ഗ്രൂപ്പ്‌ ഫേം) ചെയ്ത ഗുരുതരമായ കുറ്റങ്ങൾ എക്കാലവും മറയ്ക്കാൻ സാധിക്കില്ല.

2008 ൽ മസൂറി ട്രെയിനിങ് കഴിഞ്ഞ്‌, ബഹു. മുൻ മുഖ്യമന്ത്രി വി.എസിന്റെ മുന്നിലാണ്‌ ഞാനും എന്റെ ബാച്ച്‌ മേറ്റ്‌ അജിത്‌ പാട്ടേലും റിപ്പോർട്ട്‌ ചെയ്യുന്നത്‌. കൂടുതൽ പറയുന്നില്ല, വസ്തുനിഷ്ഠമായ ആരോപണവും അധിക്ഷേപവും തമ്മിലുള്ള വ്യത്യാസം നാട്ടുകാർക്ക് നന്നായറിയാം.

Related Articles

Latest Articles