പത്തനംതിട്ട: സിപിഎം നേതാവ് പി പി ദിവ്യ നടത്തിയ അധിക്ഷേപത്തിൽ മനം നൊന്ത് ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും.
9 മണിയോടെ മൃതദേഹം മോർച്ചറിയിൽ നിന്ന് കളക്ടറേറ്റിൽ എത്തിക്കും. 10 മണിമുതൽ പൊതുദർശനം.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണു മൃതദേഹം കണ്ണൂരിൽനിന്നു പത്തനംതിട്ടയിലെത്തിച്ചത്. കണ്ണൂർ കളക്ടർ അരുൺ കെ.വിജയൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയവർ അനുഗമിച്ചിരുന്നു.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ കളക്ടറേറ്റിൽ അന്ത്യാഞ്ജലി അർപ്പിക്കും. പിന്നീട് വിലാപയാത്രയായി മൃതദേഹം മലയാലപ്പുഴയിലെ വസതിയിൽ എത്തിക്കും. ഇവിടെയും പൊതുദർശനം ഉണ്ടാകും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങ് നടക്കും.
അതേസമയം, പൊതുവേദിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റില്‍ നിന്ന് പരസ്യ അധിക്ഷേപം ഏറ്റുവാങ്ങി മണിക്കൂറുകള്‍ക്കകം എഡിഎം ജിവനൊടുക്കിയ സംഭവത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കണ്ണൂരില്‍ ഉയര്‍ന്നത് വന്‍ പ്രതിഷേധമാണ്. ബിജെപിയുടെ ഹര്‍ത്താല്‍ ആഹ്വാനത്തിനും സര്‍വീസ് സംഘടനകളുടെ പ്രതിഷേധത്തിനും പിന്നാലെയായിരുന്നു ദിവ്യയുടെ വീട്ടിലേക്കുളള യൂത്ത് കോണ്ഗ്രസ് മാര്‍ച്ച്. ഇരണാവിലെ ദിവ്യയുടെ വീട്ടിലേക്കുള്ള റോഡിൽ ഒരു കിലോമീറ്റർ അകലെ സമരക്കാരെ തടയാനായി പോലീസ് ബാരിക്കേഡ് കെട്ടിയിരുന്നു. വഴിയിലും വീടിനു മുന്നിലും നിരവധി സ്ത്രീകൾ ഉൾപ്പെടെ സിപിഎം പ്രവർത്തകരും നിലയുറപ്പിച്ചിരുന്നു. പോലീസ് ബാരിക്കേഡ് മറികടന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്ത് നീക്കി.

