കർണ്ണാടകയിലെ അങ്കോലയിലുണ്ടായ മണ്ണിടിച്ചിലില്‍ മലയാളിയായ ലോറി ഡ്രൈവർ അർജുൻ കുടുങ്ങിയ സംഭവത്തിൽ അർജുന്റെ ലോറി നദിയിലേക്ക് ഒഴുകി പോയതായുള്ള കർണ്ണാടക അധികൃതരുടെ വാദം പൊളിഞ്ഞു. നാവികസേനയുടെ ഡൈവിങ് ടീം നടത്തിയ പരിശോധനയിൽ നദിയുടെ അടിത്തട്ടിൽ നടത്തിയ പരിശോധനയിൽ ലോറി നദിയിൽ ഇല്ലെന്ന് കണ്ടെത്തി. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന നടത്താൻ ഒരുങ്ങുകയാണ് നേവി സംഘം. ഇതിനായി രണ്ട് മെറ്റൽ ഡിറ്റക്ടറുകൾ ഉടൻ തന്നെ സ്ഥലത്തെത്തിക്കും.
നേരത്തെ തന്നെ കർണ്ണാടക സർക്കാരിന്റെ നേതൃത്വത്തിൽ നിലവിൽ നടക്കുന്ന രക്ഷാപ്രവർത്തനം വേഗത്തിലല്ലെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. പ്രദേശത്ത് നിലവിൽ നടക്കുന്നത് രക്ഷാപ്രവർത്തനമല്ല, മറിച്ച് റോഡ് ക്ലിയറൻസാണെന്നും അധികൃതര്‍ നിരുത്തരവാദപരമായി പെരുമാറുന്നുവെന്നുമായിരുന്നു അര്‍ജുന്റെ ബന്ധുക്കളുടെ ആരോപണം.
ജിപിഎസ് ട്രാക്ക് ചെയ്ത് അധികാരികളെ അറിയിച്ചെങ്കിലും ചൂണ്ടിക്കാട്ടുന്ന പ്രദേശം പരിശോധിക്കാൻ കർണാടക പോലീസ് തയ്യാറാകുന്നില്ലെന്ന് വാഹനത്തിന്റെ ഉടമ മനാഫ് ആരോപിച്ചിരുന്നു. ലോറി നിർത്തിയിട്ട അതേ പ്രദേശത്താണ് ഇപ്പോഴും ജിപിഎസ് ലോക്കേഷൻ കാണിക്കുന്നത്. പത്ത് മീറ്ററിലധിം ഈ പറയുന്ന സ്ഥലത്തുനിന്ന് ലോറി മാറാനുള്ള സാധ്യതയില്ല. മരമടക്കം 40 ടൺ ഭാരമുള്ള ലോറിയാണിത്. അത് നീങ്ങിലെന്ന് പറയാനാകില്ലെങ്കിലും അവിടെ തന്നെയുണ്ടാകാനാണ് സാധ്യത.

