ദില്ലി : പടക്കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്നും മിസൈല്‍ വിജയകരമായി വിക്ഷേപിച്ച് നാവികസേന. പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മോശയമായതിന് പിന്നാലെ കറാച്ചി തീരത്ത് മിസൈല്‍ പരിശീലനം നടത്തി പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ നാവികസേനയും കരുത്ത് തെളിയിച്ചുകൊണ്ട് അഭ്യാസപ്രകടനം കാഴ്ചവെച്ചത്.
വിജയകരമായ ഒരു പരീക്ഷണം നടത്തി എന്നാണ് നാവികസേന പുറത്തുവിട്ടിട്ടുള്ള പത്രക്കുറിപ്പില്‍ പറയുന്നത്. ഐഎന്‍എസ് സൂറത്തില്‍ നിന്നും ഇന്ത്യ വിജയകരമായി മിസൈല്‍ പരീക്ഷണം നടത്തി. കടലിന്റെ ഉപരിതലത്തോട് ചേര്‍ന്ന് അയയ്ക്കുകയും ലക്ഷ്യങ്ങള്‍ തകര്‍ക്കുകയും ചെയ്യാന്‍ കഴിവുള്ള മിസൈലുകളുടെ പരീക്ഷണം വിജയകരമായി നടന്നു എന്നാണ് നാവികസേന അറിയിച്ചിരുക്കുന്നത്.
എതിരാളികളുടെ റഡാര്‍ സംവിധാനങ്ങളെ കബളിപ്പിക്കാന്‍ ജലോപരിതലത്തിന് തൊട്ടുമുകളിലൂടെ സഞ്ചരിച്ച് ആക്രമിക്കുന്ന സീ സ്‌കിമ്മിങ് മിസൈലുകളെ തകര്‍ക്കുന്ന മിസൈലാണ് നാവികസേന പരീക്ഷിച്ചത്. എംആര്‍ സാം (മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍) എന്ന മിസൈലാണ് പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യ തൊടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഐഎന്‍എസ് സൂറത്ത് എന്ന കപ്പലില്‍നിന്നാണ് മിസൈല്‍ തൊടുത്തിരിക്കുന്നത്. റഡാറുകളുടെ കണ്ണുവെട്ടിച്ച് ലക്ഷ്യം ഭേദിക്കാന്‍ സാധിക്കും എന്നതാണ് എംആര്‍ സാമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചതാണ് എം.ആര്‍-സാം മിസൈല്‍. ഇതിന് 70 കിലോമീറ്റര്‍ വരെ ആക്രമിക്കാന്‍ സാധിക്കും.

