ദില്ലി : നീറ്റ് യുജി പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്ന എംയിസിലെ മൂന്ന് ഡോക്ടർമാർ കസ്റ്റഡിയിൽ. സി ബി ഐയാണ് മൂന്ന് ഡോക്ടർമാരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഡോക്ടർമാരെ സി ബി ഐ ചോദ്യം ചെയ്യുകയാണ്. ഡോക്ടർമാരുടെ മുറികൾ സീൽ ചെയ്ത സി ബി ഐ, അവരുടെ ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.
അതേസമയം, കസ്റ്റഡിയിലെടുത്തവരുടെ കൂടുതൽ വിശദാംശങ്ങള്‍ സി ബി ഐ പുറത്തുവിട്ടിട്ടില്ല. നീറ്റ് പരീക്ഷാ ക്രമക്കേട് സംബന്ധിച്ച 40ലധികം ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സി ബി ഐയുടെ നിർണായക നീക്കം. ബിഹാറിലെ ഹസാരിബാഗിലെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ട്രങ്കിൽ നിന്ന് നീറ്റ്-യുജി പേപ്പർ മോഷ്ടിച്ചെന്ന് ആരോപിച്ച് പങ്കജ് കുമാറിനെയും ഇയാളുടെ കൂട്ടാളി രാജു സിംഗിനെയും സി ബി ഐ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഡോക്ടർമാരെയും കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

