ശ്രീലങ്കയ്ക്കു കച്ചത്തീവ് കൈമാറാൻ ജവഹർലാൽ നെഹ്റു ആഗ്രഹിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറിയ കോൺഗ്രസ് നിലപാടിനെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അതിരൂക്ഷമായി വിമർശിച്ചിരുന്നു. 1തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയ്ക്കു വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ പുറത്തുവന്ന വാർത്തകളാണ് ഇപ്പോൾ വീണ്ടും ദ്വീപിനെ ചർച്ചകളിൽ സജീവമാക്കിയത്.
മുൻ കേന്ദ്രമന്ത്രി സ്വരൺ സിങ്ങിന്റെ പാർലമെന്റ് പ്രസംഗം ഉദ്ധരിച്ചാണു കോൺഗ്രസിനെ ജയശങ്കർ വിമർശിച്ചത്. ‘‘പാക് ഉൾക്കടലിൽ സമുദ്രാതിർത്തി നിർണയിക്കുന്ന കരാർ ഇരു രാജ്യങ്ങൾക്കും ന്യായവും നീതിയുക്തവുമായി പരിഗണിക്കപ്പെടുമെന്ന് ആത്മവിശ്വാസമുണ്ട്. അതേസമയം, ഈ കരാറിൽ മത്സ്യബന്ധനത്തിനുള്ള അവകാശങ്ങൾ, മുൻകാലങ്ങളിൽ ഇരുപക്ഷവും ആസ്വദിച്ച തീർഥാടനവും ജലഗതാഗതവും ഭാവിയിൽ പൂർണമായും സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് ബഹുമാനപ്പെട്ട അംഗങ്ങളെ ഓർമിപ്പിക്കുന്നു. ഈ കരാറിൽ ചില കാര്യങ്ങൾ ഇന്ത്യ നിർദേശിച്ചു. രണ്ട് രാജ്യങ്ങളും പ്രത്യേക സാമ്പത്തിക മേഖലകൾ സ്ഥാപിക്കുന്നതോടെ, ഇന്ത്യയും ശ്രീലങ്കയും അതതു മേഖലകളിലെ വിഭവങ്ങളിൽ പരമാധികാരം വിനിയോഗിക്കും. ശ്രീലങ്കയുടെ ചരിത്രപ്രധാനമായ ജലാശയങ്ങളിലും കടലിലും പ്രത്യേക മേഖലയിലും ഇന്ത്യ മത്സ്യബന്ധനത്തിൽ ഏർപ്പെടില്ല. 1974ൽ ഉറപ്പുനൽകുന്നു, 1976-ഓടെ, ഈ ഉറപ്പ് നൽകുന്ന ഒരു കരാർ അവസാനിക്കുന്നു. ഈ കരാറിന്റെ ഫലമായാണു കഴിഞ്ഞ 20 വർഷത്തിനിടെ 6184 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക തടവിലാക്കിയത്. ഇക്കാലയളവിൽ ഇന്ത്യയുടെ 1175 മത്സ്യബന്ധന ബോട്ടുകളാണു ശ്രീലങ്ക പിടിച്ചെടുത്തത്. കഴിഞ്ഞ 5 വർഷത്തിനിടെ വിവിധ പാർട്ടികൾ കച്ചത്തീവ് വിഷയം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ എനിക്കു നിരവധി തവണ കത്തെഴുതി. സ്റ്റാലിന് 21 പ്രാവശ്യം ഇതേ വിഷയത്തിൽ ഞാൻ മറുപടി നൽകി. ചെറിയൊരു ദ്വീപിലെ നമ്മുടെ അവകാശവാദം ഒഴിവാക്കുകയാണെന്നു നെഹ്റു പറഞ്ഞിട്ടുണ്ട്. പാർലമെന്റിൽ ഇത്തരം വിഷയങ്ങൾ വീണ്ടുംവീണ്ടും ഉന്നയിക്കപ്പെടാൻ ഇഷ്ടപ്പെടുന്നില്ലെന്നും വ്യക്തമാക്കി. പണ്ഡിറ്റ് നെഹ്റുവിന് അതൊരു ചെറിയ ദ്വീപ് മാത്രമായിരുന്നു. കച്ചത്തീവിനെ ശല്യമായാണ് അദ്ദേഹം കണ്ടത്. അദ്ദേഹത്തെ സംബന്ധിച്ച്, എത്രയും നേരത്തേ അതു കൈമാറുന്നുവോ അത്രയും നല്ലതെന്നാണ് ചിന്തിച്ചത്’’– ജയശങ്കർ പറഞ്ഞു.
1974 ലെ ഉടമ്പടി പിൻവലിച്ച് കച്ചത്തീവ് വീണ്ടെടുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത 2013 മേയിൽ ആവശ്യപ്പെട്ടിരുന്നു. തമിഴ് മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നേവി നിരന്തരമായ ആക്രമണങ്ങൾ നടത്തുന്നതായിരുന്നു ജയലളിതയെ പ്രകോപിപ്പിച്ചത്. പാർലമെന്റിന്റെ അംഗീകാരം 1974 ലെ ഉടമ്പടിക്കില്ല എന്നു ചൂണ്ടിക്കാട്ടി അത് റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സുപ്രീം കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.
തമിഴ്നാട്ടിലെ രാമേശ്വരത്തിനും ശ്രീലങ്കയ്ക്കും ഇടയിലാണ് കച്ചത്തീവ് ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ തീരത്തുനിന്ന് 20 കിലോമീറ്റർ അകലെയാണ് ദ്വീപ്. ആകെ വലുപ്പം 1.9 ചതുരശ്ര കിലോമീറ്റർ. ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളും ദ്വീപ് ഉപയോഗിച്ചിരുന്നു. ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയ്ക്ക് ലഭിച്ച വിവരാവകാശ മറുപടി പ്രകാരം, ദ്വീപിൻ്റെ അവകാശം ഉന്നയിച്ചു ശ്രീലങ്ക രംഗത്തുവന്നിരുന്നതായി പറയുന്നു. എന്നാൽ ഇന്ത്യ ദശാബ്ദങ്ങളോളം എതിർത്തു.
ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യൻ നാവികസേന അനുമതിയില്ലാതെ ദ്വീപിൽ പരിശീലനം നടത്തുന്നത് ശ്രീലങ്ക എതിർത്തു. 1955ൽ ശ്രീലങ്കൻ വ്യോമസേനയുടെ പരിശീലനം ദ്വീപിൽ നടന്നു. ദ്വീപിൻ്റെ അവകാശം ഉപേക്ഷിക്കാൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സന്നദ്ധത അറിയിച്ചിരുന്നതായും രേഖയിലുണ്ട്. 1974ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇൻഡോ – ശ്രീലങ്കൻ മാരിടൈം കരാറിൽ ഒപ്പിട്ടു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയുടേതാണെന്ന് അംഗീകരിച്ചു നൽകി.കച്ചത്തീവിന്റെ പടിഞ്ഞാറെ തീരത്തിന് 1.6 കി. മീ. അകലെയായി, ഇന്ത്യയുടെയും ശ്രീലങ്കയുടെയും സമുദ്രാതിർത്തി അംഗീകരിക്കപ്പെട്ടു.
1974ൽ കരട് തയ്യാറാക്കിയപ്പോൾ പരാമർശിക്കപ്പെട്ട പല കാര്യങ്ങളും 76ലെ അന്തിമ കരാറിൽ സൂചിപ്പിക്കപ്പെട്ടില്ലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. 74ൽ കരടെഴുതിയ സമയത്ത് കച്ചത്തീവ് ദ്വീപിനെക്കുറിച്ച് വ്യക്തമായി പരാമർശമുണ്ട്. ഇരു രാജ്യങ്ങളിലെയും മത്സ്യബന്ധന തൊഴിലാളികൾക്കും തീർഥാടർക്കും കച്ചത്തീവിൽ വന്നുപോകാൻ പാസ്‌പോർട്ടോ വിസയോ പെർമിറ്റോ വേണ്ടതില്ലെന്ന് ഇതിൽ പറയുന്നു. പരമ്പരാഗതമായി മത്സ്യബന്ധനം നടത്തിവരുന്നയിടങ്ങളിൽവന്ന് മീൻപിടിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുമെന്ന നിബന്ധനയുണ്ട്. എന്നാൽ, 76ൽ അന്തിമമായി ഇരുരാജ്യവും കരാറിലെത്തിയ സമയത്ത് ഇക്കാര്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല.

