ദില്ലി : രാഷ്ട്രപതി ദ്രൗപതി മുർമുവിന് വേണ്ടി വാങ്ങുന്ന പുതിയ ബിഎംഡബ്ള്യു കാറിന് സംയോജിത ചരക്ക് സേവന നികുതിയിൽ(IGST)നിന്നും നഷ്ടപരിഹാര സെസിൽനിന്നും ജിഎസ്ടി കൗൺസിൽ ഇളവ് അനുവദിച്ചു.. നിലവിൽ ഉപയോഗിക്കുന്ന മെഴ്‌സിഡസ് മേബാക് എസ് 600 പുള്ളിമാൻ ഗാർഡിന് പകരമായാണ് 3.66 കോടി രൂപ വിലവരുന്ന കവചിത വാഹനം വാങ്ങുന്നത്.
രാഷ്ട്രപതിയുടെ സുരക്ഷയ്ക്ക് അനിവാര്യമായ ഈ വാഹനം രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആസ്തിയായി കണക്കാക്കിയാണ് നികുതി ഒഴിവാക്കിയത്. സാധാരണയായി ആഡംബര കാറുകൾക്ക് 28 ശതമാനം ഐജിഎസ്ടിയും, കസ്റ്റംസ് തീരുവയും ഉൾപ്പെടെ വലിയ നികുതി ചുമത്താറുണ്ട്. എന്നാൽ, രാഷ്ട്രപതിയുടെ വാഹനം വാണിജ്യപരമായ ഉപയോഗത്തിനല്ലെന്ന ജിഎസ്ടി കൗൺസിലിന്റെ കണ്ടെത്തലാണ് നികുതി ഇളവിന് വഴിതുറന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതി ആവശ്യമുള്ളതിനാൽ ജിഎസ്ടി കൗൺസിലിന്റെ അംഗീകാരം ഈ ഇളവിന് നിർണായകമായിരുന്നു.
പൊതുതാത്പര്യവും വാണിജ്യപരമായല്ലാത്ത പ്രത്യേക ആവശ്യങ്ങളും പരിഗണിച്ച് മാത്രമാണ് ഇത്തരം നികുതിയിളവുകൾ അനുവദിക്കാറുള്ളത്. അതുപോലെ, ഈ വിഷയത്തിലും പൊതുതാത്പര്യം കണക്കിലെടുത്തുള്ള പ്രത്യേക പരിഗണനയാണ് ലഭിച്ചത്.

