അബുദാബി : ആവശ്യപ്പെട്ട പണം നൽകിയില്ല എന്നാരോപിച്ച് ജോലി നൽകി സഹായിച്ച യുവാവിനെ ബന്ധുവായ യുവാവ് അബുദാബിയിൽ കുത്തിക്കൊന്നു. ചങ്ങരംകുളം നന്നംമുക്ക് കുമ്പില വളപ്പിൽ അബ്ദുൽഖാദറിന്റെയും ഖദീജകുട്ടിയുടെയും മകൻ യാസർ അറഫാത്ത് (38) ആണ് അബുദാബിലെ മുസഫയിൽ കൊല്ലപ്പെട്ടത്. ബന്ധു മുഹമ്മദ് ഗസാനിയെ അബുദാബി പോലീസ് പിടികൂടി.
യാസർ നടത്തുന്ന കളർ വേൾഡ് ഗ്രാഫിക്സ് ഡിസൈനിങിലേക്ക് 2 മാസം മുൻപാണ് ബന്ധു മുഹമ്മദ് ഗസാനി ജോലിയിൽ പ്രവേശിക്കുന്നത്. ശമ്പളം നൽകിയതിനു പുറമെ 50,000 രൂപ കൂടി ഇയാൾ യാസറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചർച്ചയ്ക്കായി മുസഫ വ്യവസായ മേഖലയിലെ ഗോഡൗണിൽ മറ്റു 2 സുഹൃത്തുക്കളും ചേർന്ന് സംസാരിക്കുന്നതിനിടെ ഗസാനി സംഘത്തെ കത്തിയുമായി ആക്രമിക്കുകയായിരുന്നു.
പുറത്തേക്ക് ഓടുന്നതിനിടെ യാസിർ നിലത്തുവഴുകയും പ്രതി കുത്തുകയുമായിരുന്നു. യാസിർ സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. തുടർന്ന് ഒളിവിൽപോയ പ്രതിയെ പൊലീസ് പിടികൂടി.
യാസിറിന്റെ ഭാര്യ റംല ഗർഭിണിയാണ്. 2 മക്കളുണ്ട്.

