ഖാലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ രംഗത്ത്. യാതൊരു തെളിവുകളുമില്ലാതെയാണ് ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. തെളിവില്ലാത്ത ആരോപണങ്ങൾ അധിക്ഷേപത്തിന് തുല്യമാണെന്നും ഇന്ത്യയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ലെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ലണ്ടനിൽ മാദ്ധ്യമപ്രവർത്തകൻ ലയണൽ ബാർബറുമായി നടത്തിയ സംഭാഷണത്തിനിടെയാണ് കാനഡ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് എസ് ജയ്ശങ്കർ വ്യക്തമാക്കിയത്. ഒരു രാജ്യത്തിനെതിരെ ഉത്തരവാദപ്പെട്ട മറ്റൊരു രാജ്യം ആരോപണം ഉന്നയിക്കുമ്പോൾ അതിനെ സാധൂകരിക്കാൻ വ്യക്തമായ തെളിവ് നൽകാൻ അവർ തയ്യാറാകണം. ഖാലിസ്ഥാൻ ഭീകരവാദിയുടെ കൊലയ്ക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം തെളിയിക്കാൻ കാനഡക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യക്ക് പ്രസ്തുത സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും എസ് ജയ്ശങ്കർ വ്യക്തമാക്കി. അതേസമയം, ട്രൂഡോയുടെ ആരോപണങ്ങൾ കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയുമായി ചർച്ച ചെയ്തിരുന്നു. കൂടാതെ, അവരുടെ പക്കൽ തെളിവുണ്ടെങ്കിൽ കൈമാറാനും അവർ ആവശ്യപ്പെടുന്ന പ്രകാരം അന്വേഷണം നടത്താൻ ഇന്ത്യ സന്നദ്ധമാണ് എന്നും അവരെ അറിയിച്ചിരുന്നു. എന്നാൽ തെളിവുകൾ നൽകാൻ അവർക്ക് സാധിച്ചില്ലെന്നും എസ് ജയ്ശങ്കർ പറയുന്നു.
കനേഡിയൻ രാഷ്ട്രീയത്തിൽ ആക്രമണോത്സുകമായ വിഘടനവാദത്തിന് അധികൃതർ സ്ഥാനം നൽകുകയാണ്. ഇന്ത്യയിലെ വിഘടനവാദികൾക്ക് അവർ പ്രാധാന്യം നൽകുന്നു. ഇന്ത്യയിൽ ആക്രമണങ്ങൾക്ക് പ്രേരണയും പിന്തുണയും നൽകുന്നവരെ അവർ പൗരത്വം നൽകി സംരക്ഷിക്കുന്നുവെന്ന ഗുരുതരമായ വിഷയവും എസ്. ജയ്ശങ്കർ ചൂണ്ടിക്കാട്ടി. ഭീകരവാദികൾക്ക് കാനഡ നൽകുന്ന പിന്തുണ, ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് നേരെയുള്ള പരസ്യമായ ആക്രമണങ്ങളിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുകയാണ്. ഇന്ത്യൻ സ്ഥാനപതിക്കും കോൺസുൽ ജനറൽമാർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും നേരെ പരസ്യമായ ആക്രമണങ്ങൾ നടന്നു. ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്ക് എതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും കാനഡ തയ്യാറാകുന്നില്ല. ഇതാണ് കാനഡയുടെ ചരിത്രവും പാരമ്പര്യവുമെന്നും എസ്. ജയ്ശങ്കർ വിമർശിച്ചു. കൂടാതെ, അക്രമികളെ കാനഡ വെള്ള പൂശുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പേര് പറഞ്ഞാണ്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ചില ഉത്തരവാദിത്തങ്ങൾ കൂടിയുണ്ട്. ഇത്തരം സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗവും ഇത്തരം ദുരുപയോഗങ്ങളോട് പുലർത്തുന്ന നിസ്സംഗതയും അങ്ങേയറ്റം അപരാധമാണ് എന്നതാണ് ഇന്ത്യയുടെ നയമെന്നും എസ്. ജയ്ശങ്കർ നിലപാട് വ്യക്തമാക്കി. അതേസമയം, കാനഡയിൽ ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ വധിക്കപ്പെട്ടതിൽ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്. കൂടാതെ, അധികാരത്തിൽ പിടിച്ചുനിൽക്കാൻ വേണ്ടി ഖലിസ്ഥാൻ ഭീകരവാദികളെ കൂട്ടുപിടിക്കുന്ന ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതി ഇതിനോടകം തന്നെ വളരെ താഴേക്ക് പോയതും ആഗോള തലത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന പിന്തുണയും കാനഡയുടെ വാദങ്ങൾക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. കൂടാതെ, ആരോപണങ്ങൾ ശക്തമാക്കിയതോടെ കാനഡയുമായുള്ള നയതന്ത്രബന്ധത്തിൽ നിന്നും ഇന്ത്യ അകലം പാലിക്കാൻ തുടങ്ങുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

