കൊച്ചി : കാക്കനാട്ടെ സ്വകാര്യ സ്കൂളിലെ കുട്ടികൾക്ക് നോറൊ വൈറസ് ബാധയെന്ന് സംശയിക്കുന്നതായി റിപ്പോര്‍ട്ട്. സ്കൂളിലെ പ്രൈമറി വിഭാഗം മൂന്ന് ദിവസത്തേക്ക് അടച്ചു. ഒന്നാംക്ലാസിലെ 19 കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കുമാണ് വൈറസ് ബാധ പിടിപെട്ടെന്ന് സംശയിക്കുന്നത്. കുട്ടികളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഗ്യാസ്ട്രോഇൻറസ്റ്റൈനൽ രോഗമാണ് നോറോ വൈറസ് മൂലം ഉണ്ടാവുന്നത്. വയറിൻറെയും കുടലിൻറെയും അതിരുകൾ വീങ്ങുകയും അസഹ്യമായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയും ചെയ്യും. വയറിളക്കം, വയറുവേദന, ഛർദ്ദി,പനി, തലവേദന, ശരീരവേദന എന്നിവയാണ് നോറോ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ. 1972ലാണ് നോറോ വെെറസ് ആദ്യമായി സ്ഥിരീകരിച്ചത്.
മലിനമായ ജലം , ഭക്ഷണം എന്നിവയിലൂടെയാണ് രോഗം പകരുന്നത്. രോഗബാധയേറ്റ വ്യക്തികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയും രോഗം പടരും. രോഗബാധിതനായ വ്യക്തിയിൽ നിന്ന് പുറത്തെത്തുന്ന സ്രവങ്ങളിലൂടെ വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയും ചെയ്യും. കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുമ്പോൾ വൈറസ് ശരീരത്തിൽ വ്യാപിക്കും.
നോറോ വൈറസ് രോഗത്തിനെതിരെ കൃത്യമായ ആന്റിവൈറൽ മരുന്നോ വാക്‌സിനോ നിലവിലില്ല. അതിനാൽ നിർജലീകരണം തടയുകയാണ് പ്രധാന മാർഗം. മൂത്രത്തിന്റെ അളവ് കുറയുക, ചുണ്ട്, തൊണ്ട, വായ എന്നിവ വരളുക, തലകറക്കം, ക്ഷീണം, വെള്ളം കുടിക്കാൻ പറ്റാത്ത അവസ്ഥ എന്നിവയാണ് നിർജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങൾ. വ്യക്തിശുചിത്വമാണ് രോഗത്തെ പ്രതിരോധിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത്

