തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫേസ്ബുക്കിലെ കവര്‍ചിത്രം മാറ്റി പി വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോ കവർ ചിത്രമാക്കി. സമൂഹമാദ്ധ്യമങ്ങളിൽ അൻവറിന് സൈബർ സഖാക്കൾ വലിയ പിന്തുണയാണ് നൽകുന്നത്.
കുറച്ച് ദിവസങ്ങളായി ഗുരുത ആരോപണങ്ങളാണ് പിവി അൻവർ നടത്തുന്നത്. എന്നാൽ പൂർണമായും അൻവറിനെ തള്ളികളയുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനു പിന്നാലെ പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം അൻവറിനെതിരെ പ്രസ്താവന ഇറക്കിയിരുന്നു. അൻവറിന്റെ നിലപാടിൽ പാർട്ടിക്ക് യോജിക്കാൻ കഴിയില്ലെന്നും പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽ നിന്നും പിന്തിരിയണമെന്ന് അഭ്യർഥിക്കുന്നതായും പാർട്ടി കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ എംഎൽഎക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ അൻവറിനെ വലിയ രീതിയിലുള്ള പിന്തുണയാണ് സമൂഹമാദ്ധ്യമങ്ങളിൽ സൈബർ സഖാക്കൾ നൽകുന്നത്.
ഇതിനു പിന്നാലെ സിപിഐഎമ്മിന്റെ നിർദ്ദേശം അനുസരിച്ച് പരസ്യപ്രസ്താവനകൾ താത്കാലികാമയി അവസാനിപ്പിച്ചെന്ന് കാണിച്ച് പിവി അൻവർ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. പരസ്യ പ്രസ്താവന തൽകാലം നിർത്തുകയാണെന്നും തന്റെ പാർട്ടിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും, നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും, സാധാരണക്കാരായ ജനങ്ങളാണ് പാർട്ടിയുടെ അടിത്തറയെന്നും അൻവർ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.

