ദേവിക്ക് കാണിക്കയായി സമർപ്പിക്കുന്നത് ചെരുപ്പും, കണ്ണാടിയും. ഭോപ്പാലില്‍ സ്ഥിതി ചെയ്യുന്ന ദേവി മാ ക്ഷേത്രം വിചിത്ര ആചാരംകൊണ്ട് ശ്രദ്ദേയമാകുന്നു. അമ്പലത്തിലെ ദേവിക്ക് കാണിക്കയായി മേക്കപ്പ് ബോക്സും ചെരുപ്പും കണ്ണാടിയും ഒക്കെയാണ് ഭക്തർ സമർപ്പിക്കുന്നത്. ക്ഷേത്രങ്ങളുടെ പവിത്രത സൂക്ഷിക്കാനായി ഭക്തർ ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് തങ്ങളുടെ ചെരുപ്പുകള്‍ ഊരിയിടുന്നുണ്ടെകിലും ഇവിടെ ചെരുപ്പുകള്‍ ആണ് ദേവിക്ക് സമര്‍പ്പിക്കുന്നത് .
സംഗതി വിചിത്രമായി തോന്നുമെങ്കിലും സത്യമാണ്. ഭോപ്പാലില്‍ സിദ്ധിദാത്രി ദേവിയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ബഞ്ചാരിയിലെ കോലാർ റോഡിലെ കുന്നിൻ മുകളിലാണ് ‘ദേവി മാ ക്ഷേത്രം’ സ്ഥിതി ചെയ്യുന്നത്. ‘ജിജാബായ് മാതാ മന്ദിർ’ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഭക്തര്‍ ഇതിനെ ‘പഹാഡി വാലി മാതാ മന്ദിർ’ എന്ന് വിളിക്കുന്നു. സിദ്ധിദാത്രി ദേവിയെ മകളായി ആരാധിക്കുന്നതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രധാന പ്രത്യേകത. ഭക്തര്‍ മകള്‍ക്കായി പുതിയ ചെരിപ്പുകള്‍ ഭക്തിപൂര്‍വ്വം സമര്‍പ്പിക്കുന്നു. വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ ഭക്തർ ദേവിക്കായി വിലകൂടിയ പുതിയ ചെരുപ്പുകള്‍ അയച്ച് നല്‍കുന്നു.
കോലാർ റോഡിലെ ബഞ്ചാരി പ്രദേശത്ത്, കുന്നിൻ മുകളിലേക്ക് ഏകദേശം 125 പടികൾ കയറിയാൽ മാത്രമേ സിദ്ധിദാത്രി ദേവിയുടെ ക്ഷേത്രത്തിലെത്താന്‍ കഴിയൂ. 25 വർഷത്തിലേറെയായി ക്ഷേത്രം സ്ഥാപിച്ചിട്ട്. അന്ന് മുതല്‍ തുടരുന്ന പാരമ്പര്യമാണിത്. ‘ക്ഷേത്രം സ്ഥാപിക്കുന്നതിന് മുമ്പ് ഞാൻ ശിവന്‍റെയും പാർവതി ദേവിയുടെയും വിവാഹം നടത്തിയിരുന്നു. പാദരക്ഷകൾ കൂടാതെ കണ്ണട, വാച്ചുകൾ, കുടകൾ എന്നിവയും ദേവിക്ക് സമർപ്പിക്കുന്നു.

