ഭോപ്പാൽ: മധ്യപ്രദേശിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് നാട്ടിലെത്തിയ എട്ടുപേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. എന്നാൽ ആദ്യമായാണ് മധ്യപ്രദേശില്‍ ഒമിക്രോണ്‍ കണ്ടെത്തുന്നത്. ഇതിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ അമേരിക്കയില്‍ നിന്ന് വന്നവരാണ്. രണ്ടുപേര്‍ വീതം യുകെയില്‍ നിന്നും ടാന്‍സാനിയയില്‍ നിന്നും ഇന്‍ഡോറില്‍ എത്തിയതാണ്.
കഴിഞ്ഞ 45 ദിവസത്തിനിടെ വിദേശത്ത് നിന്ന് എത്തിയവരില്‍ നടത്തിയ പരിശോധനയിലാണ് ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയത്. ഇതില്‍ കോവിഡ് നെഗറ്റീവായ ആറുപേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മറ്റു രണ്ടുപേര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ല. ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
എട്ടുപേര്‍ക്ക് പുറമേ പുറത്തുനിന്ന് വന്ന 18 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ കോവിഡിന്റെ മറ്റു വകഭേദങ്ങളാണ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ രാജ്യത്ത് 415 പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

