പ്രയാഗ് രാജ്: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കുംഭമേളയിലേയ്ക്ക് വീണ്ടും ഭക്തജനത്തിരക്ക്. മൗനി അമാവാസ്യ ദിനത്തോടനുബന്ധിച്ച് ഉണ്ടായ അപകടത്തിന് പിന്നാലെ തിരക്ക് കുറഞ്ഞിരുന്നു എന്നാൽ മൂന്നാം അമൃതസ്നാനവും കഴിഞ്ഞതോടെ വീണ്ടും ത്രിവേണി സംഗമത്തിലേയ്ക്ക് ഭക്തർ ഒഴുകുകയാണ്. അടുത്ത രണ്ട് മൂന്നു ദിവസങ്ങളിൽ കുംഭമേള നഗരിയിലേക്ക് യാത്ര മാറ്റിവയ്ക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുകയാണ് .
ഇതുവരെ ഏകദേശം 44 കോടി ജനങ്ങൾ സ്നാനം നടത്തിയതായാണ് കണക്ക് . രാജ്യത്തിന്റെ ജനസംഖ്യയുടെ മൂന്നിലൊന്നുപേർ 45 ദിവസംകൊണ്ട് പ്രയാഗ്‌രാജിൽ എത്തും. മൗനി അമാവാസ്യ ദിനത്തിൽ 7.5 കോടി ആളുകളാണ് എത്തിയത്. 30 പേരുടെ ജീവനെടുത്ത അപകടം ഉണ്ടായത് അപ്പോഴാണ്. അപകടത്തിന് ശേഷം ഭക്തരുടെ എണ്ണത്തിൽ വൻ ഇടിവുണ്ടായി. ബസന്ത് പഞ്ചമി ദിനത്തിൽ 4 കോടി ഭക്തരെ പ്രതീക്ഷിച്ചിരുന്നെങ്കിലും എത്തിയത് 2.5 കോടി ജനങ്ങളായിരുന്നു. എന്നാൽ ഇപ്പോൾ തിരക്കേറുന്നതായി വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു.
തിരക്ക് അനിയന്ത്രിതമായതോടെ പ്രയാഗ് രാജ് റെയിൽവേ സ്റ്റേഷൻ അടച്ചു. പ്രയാഗ് രാജിന്റെ പത്തു കിലോമീറ്റർ ചുറ്റളവിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. സമീപ നഗരങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ കൂടുതലായും കുംഭമേളയ്‌ക്കെത്തുന്നത്. ഗ്രാമ നഗര വിത്യാസമില്ലാതെ ജനങ്ങൾ കുംഭമേളയിലേയ്ക്ക് ഒഴുകുന്നു. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾക്കൊപ്പം സുരക്ഷാ മുൻകരുതലുകളും കർശനമാക്കുകയാണ് സർക്കാർ.

