Monday, December 15, 2025

നട തുറന്ന് 9 ദിനം മാത്രം ! വരുമാനം 41 കോടി ! ശബരിമലയിൽ പുതിയ റെക്കോർഡ് ; കണക്കുകൾ പുറത്തുവിട്ട് ദേവസ്വം ബോർഡ്

പത്തനംതിട്ട : ഇക്കൊല്ലത്തെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് നട തുറന്നു ഒമ്പത് ദിവസം പൂർത്തിയാകുമ്പോൾ ശബരിമലയിൽ റെക്കോർഡ് വരുമാനവും തീർത്ഥാടകരും. സന്നിധാനത്ത് 6,12,290 തീർത്ഥാടകർ ദർശനം നടത്തിയതായും 416,400,065 രൂപയുടെ വരുമാനം ലഭിച്ചതായും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ് പ്രശാന്ത് അറിയിച്ചു.

സുഗമമായ ദർശനം ഒരുക്കാനാകുന്നത് ഒരു കൂട്ടായ്‌മയുടെ വിജയമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും, സർക്കാരിന്‍റെ നേതൃത്വത്തിലുള്ള ഇരുപതിലേറെ ഡിപ്പാർട്ട്മെന്‍റുകളുടെയും ഒന്നിച്ചുള്ള പ്രവർത്തനമാണ് ഇതിന് പിന്നിലുള്ളത്. ഒരു മിനിറ്റിൽ ശരാശരി 80 പേരെ പതിനെട്ടാംപടി കയറ്റാൻ കഴിയുന്നുണ്ട്. ഇത് തിരക്ക് ഒഴിവാക്കുന്നതിൽ നിർണായകമായി. പമ്പയിൽ ഒരുക്കിയ ജർമ്മൻ പന്തലും നടപന്തലുകളും സന്നിധാനത്തെ പന്തലുകളും ഭക്തർക്ക് ഏറെ ആശ്വാസകരമായി. ശരംകുത്തി മുതൽ വലിയ നടപ്പന്തൽ വരെ കിയോസ്ക്കുകൾ സ്ഥാപിച്ച് ശുദ്ധജലവും ആവശ്യത്തിന് ലഘുഭക്ഷണവും നൽകിവരുന്നു. വൃശ്ചികം ഒന്നായപ്പോഴത്തേക്കും അരവണയുടെ കരുതൽ ശേഖരം 40 ലക്ഷത്തിലേക്ക് എത്തിക്കാൻ സാധിച്ചത് ഭക്തർക്ക് അപ്പവും അരവണയും യഥേഷ്‌ടം നൽകുന്നതിന് സഹായകരമായി. സന്നിധാനത്ത് എത്തിച്ചേരുന്ന ഭക്തർക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മൂന്ന് നേരവും യഥേഷ്‌ടം അന്നദാനം നൽകുന്നുണ്ട്.

തീർത്ഥാടകർക്കായി വണ്ടിപ്പെരിയാർ സത്രം, എരുമേലി, പമ്പ എന്നിവിടങ്ങളിലായി മൂന്ന് തൽസമയ ഓൺലൈൻ ബുക്കിങ് കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഒരു കാരണവശാലും ശബരിമല പൂങ്കാവനത്തിലേക്ക് പ്ലാസ്റ്റിക് കൊണ്ടുവരരുതെന്ന തന്ത്രിയുടെ നിർദ്ദേശം കർശനമായി പാലിക്കണം. പുണ്യനദിയായ പമ്പയെ മലിനമാക്കുന്ന തരത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുത്. ഇത്തരത്തിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരമല്ല.”- പി.എസ് പ്രശാന്ത് പറഞ്ഞു

Related Articles

Latest Articles