ദില്ലി :ഇന്ത്യ – പാകിസ്ഥാൻ സംഘർഷ സമയത്ത് ചൈന, സാധ്യമായ എല്ലാ സഹായങ്ങളും നൽകി പാകിസ്ഥാനെ സഹായിച്ചിരുന്നുവെന്ന് കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ രാഹുല്‍ ആര്‍ സിങ്. ആയുധങ്ങൾക്കൊപ്പം ഇന്ത്യയുമായി ബന്ധപ്പെട്ട സൈനിക വിവരങ്ങളും ചൈന പാകിസ്ഥാന് കൈമാറിയെന്ന് ദില്ലിയിൽ എഫ്‌ഐസിസിഐ സംഘടിപ്പിച്ച ന്യൂ ഏജ് മിലിട്ടറി ടെക്‌നോളജീസ് എന്ന പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.
“ചൈന, തങ്ങളുടെ ആയുധങ്ങള്‍ മറ്റ് ആയുധങ്ങള്‍ക്കെതിരേ പരീക്ഷിക്കുകയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ചൈനീസ് സേനയുടെ തത്സമയ പരീക്ഷണശാലയായി പാകിസ്ഥാൻ പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്ത്യയുമായി ബന്ധപ്പെട്ട സൈനിക വിവരങ്ങള്‍ തത്സമയം ചൈന, പാകിസ്ഥാന് കൈമാറിയിരുന്നു.
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ ഒരിടത്ത് (പടിഞ്ഞാറുഭാഗത്ത്) സംഘര്‍ഷം രൂപംകൊണ്ടപ്പോള്‍ അവിടെ മൂന്ന് എതിരാളികള്‍ (പാകിസ്താന്‍, ചൈന, തുര്‍ക്കി) ഉണ്ടായിരുന്നു. ചൈനയും തുര്‍ക്കിയും പാക് സൈന്യത്തിന് സൈനികോപകരണങ്ങളും ഡ്രോണുകളും ലഭ്യമാക്കി. പാകിസ്ഥാൻ ഉപയോഗിക്കുന്ന സൈനികോപകരണങ്ങളില്‍ 81 ശതമാനവും ചൈനീസ് നിര്‍മിതമാണ്.”- ലെഫ്. ജനറല്‍ രാഹുല്‍ ആര്‍. സിങ് പറഞ്ഞു.

