കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ് ചെയ്തു. കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. നേരത്തെ പോലീസിനെതിരെ പെൺകുട്ടിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പന്തീരാങ്കാവ് പോലീസ് സ്വീകരിച്ചതെന്നായിരുന്നു ആരോപണം. ഫറോക്ക് എസിപി സാജു കെ.എബ്രഹാം കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയാണു സരിനെ സസ്പെൻഡ് ചെയ്തത്. സരിനെ ഉൾപ്പെടെയുള്ള പൊലീസുകാരെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തി. നിലവിൽ ഫറോക്ക് എസിപി സാജു കെ.എബ്രഹാം ആണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്.
ഞായറാഴ്ചയാണ് പെൺകുട്ടിയുടെ കുടുംബം പരാതിയുമായി സമീപിച്ചത്. എന്നാൽ കേസെടുത്ത ശേഷം രാഹുലിന് നോട്ടീസ് നൽകി പോലീസ് പറഞ്ഞുവിട്ടു. പോലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നതിനു പിന്നാലെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയത്. രാഹുലിനെ പിന്നീട് പിടികൂടാൻ സാധിച്ചിട്ടില്ല.
നേരത്തെ പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വിമുഖ കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

