കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയെ അപമാനിച്ച് അധ്യാപകൻ. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അപമാനിച്ചിരിക്കുന്നത്. ഇതോടെ സംഭവം വിവാദത്തിലായി. കുസാറ്റ് പോളിമർ ആന്റ് റബ്ബർ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
‘അവൾ തേച്ചു അവൻ ഒട്ടിച്ചു’ എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അധ്യാപകനെ വിമർശിച്ച് നിരവധിപേർ രംഗത്ത് വന്നു. സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തുകയും ചെയ്തു. അധ്യാപകൻ മാപ്പ് പറയണമെന്നാണ് വിദ്ധ്യാർത്ഥികളുടെ ആവശ്യം.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് വിഷ്ണുപ്രിയയെ കാമുകൻ കൊലപ്പെടുത്തിയത്. അതിദാരുണമായാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. പാനൂരിലെ വീട്ടിൽ വെച്ച് ചുറ്റിക കൊണ്ട് വിഷ്ണുപ്രിയയെ തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ കൊലപാതക കൃത്യം നടത്തിയ പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി. കൈയ്യുറയും മാസ്കും സോക്സും ഷൂസും അടക്കമുള്ളവ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി. കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽ തന്നെയാണ് വെച്ചത്. തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് ബൈക്ക് ഓടിച്ച് പോയ പ്രതി ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത മുടിയും വെച്ചിരുന്നു.

