പത്തനംതിട്ട കടമ്പനാട്ട് പതിനേഴുകാരി അമ്മയായതിൽ ഒപ്പം കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റിൽ. ബസ് കണ്ടക്ടറായ ആദിത്യനാണ് അറസ്റ്റിലായത്. കുഞ്ഞിന് എട്ടു മാസം പ്രായമുണ്ട്. ശൈശവ വിവാഹം നടന്നെന്ന ഊമക്കത്തിന്‍റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ നടത്തിയ അന്വേഷമാണ് കേസിൽ വഴിത്തിരിവായത്.
പ്ലസ് വൺ വിദ്യാർത്ഥിനിയായ ചേർത്തല സ്വദേശിയായ പെൺകുട്ടി യുവാവിനൊപ്പം താമസം തുടങ്ങിയിട്ട് എട്ടു മാസമായി. യുവാവ് ജോലി ചെയ്തിരുന്ന സ്വകാര്യ ബസിൽ തുടങ്ങിയ പ്രണയത്തിനൊടുവിൽ ഇരുവരും നാടുവിട്ടു. പിന്നീട് വയനാട്ടിലെ ബന്ധുവീട്ടിലായിരുന്നു ഏറെക്കാലം താമസം. കുട്ടി ജനിച്ചത് ശേഷം കടമ്പനാടുള്ള യുവാവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തി. പെൺകുട്ടിയെ കണ്ട് സംശയം തോന്നിയ അയൽവാസികളാരോ ചൈൽഡ് ലൈനിലേക്ക് ഊമക്കത്ത് അയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതെന്നാണ് വിവരം . ജുവനൈൽ, പോക്സേ വകുപ്പുകൾ ചുമത്തി പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെയും കേസെടുത്തു.

