ദില്ലി: കേരളത്തിലെ തെരുവുനായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാനാകില്ലെന്ന് സുപ്രീംകോടതി അവധിക്കാല ബെഞ്ച്. അത്യാവശ്യമെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വാക്കാൽ പരാമർശം നടത്തി. കണ്ണൂരിലെ തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അഭിഭാഷകൻ വി.കെ.ബിജുവാണ് ഹർജി വീണ്ടും പരാമർശിച്ചത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടി തെരുവുനായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
തെരുവ് നായയുടെ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ നിഹാൽ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവിട്ടിട്ടുണ്ട്. ജൂലൈയിൽ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

