തിരുവനന്തപുരം: പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ സെക്രട്ടറിയേറ്റ് വളഞ്ഞ് യു ഡി എഫ് പ്രതിഷേധം. സംസ്ഥാനത്തെ പോലീസ് നിഷ്‌ക്രിയമാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ വിമർശിച്ചു. ഡോ. വന്ദനാ ദാസ് കൊലക്കേസും താനൂർ ബോട്ടപകടവും ഇതിന് തെളിവാണെന്നും അദ്ദേഹം വിമർശിച്ചു. അരിക്കൊമ്പൻ അരിയും ചക്കക്കൊമ്പൻ ചക്കയും ചാമ്പുമ്പോൾ പിണറായി വിജയന്‍ കേരളത്തെ തന്നെ ചാമ്പുകയാണെന്ന് കെ സുധാകരൻ പരിഹസിച്ചു.
ഡോ. വന്ദനയുടെ കൊലപാതകത്തിന് കാരണം പോലീസ് വീഴ്ച്ചയാണ്. ഇതുപോലെ പോലീസ് നിഷ്ക്രിയമായ കാലം വേറെയില്ല. താനൂരിൽ നടന്നതും സർക്കാർ വീഴ്ച്ചയാണ്. ബോട്ട് അപകടത്തിന് ഉത്തരവാദി സർക്കാർ തന്നെയാണെന്നും കെ സുധാകരന്‍ ആരോപിച്ചു. അരി ചാമ്പാന്‍ അരിക്കൊമ്പൻ, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പൻ, കേരളത്തെ തന്നെ ചാമ്പാന്‍ ഇരട്ടച്ചങ്കന്‍ ഒന്നൊരു ട്രോള്‍ കണ്ടു. തമാശയിലാണ് ട്രോള്‍ വന്നതെങ്കില്‍ അത് യാഥാര്‍ത്ഥ്യമല്ലേ എന്നായിരുന്നു സമര വേദിയിലെ സുധാകരന്‍റെ ചോദ്യം. എല്ലായിപ്പോഴും ഐക്യ ജനാധിപത്യ മുന്നണി സമാധാനത്തിന്‍റെ പാത സ്വീകരിക്കുമെന്ന് കരുതരുത്. പ്രകോപിതരായ ജനങ്ങള്‍ക്കൊപ്പം അത്തരമൊരു സമര മുഖത്തിന് നേതൃത്വം നല്‍കാനും ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിക്കുമെന്നും കെ സുധാകരൻ കൂട്ടിച്ചേര്‍ത്തു.

