ചേലക്കര : മുഖ്യമന്ത്രിയുടെ വാപോയ കോടാലി പരാമര്‍ശത്തിൽ പ്രതികരണവുമായി സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ നിലമ്പൂർ എംഎൽഎ പി.വി.അന്‍വര്‍ . വായില്ലാ കോടാലിയെ മുഖ്യമന്ത്രി എന്തിനു ഭയക്കണമെന്നും നവംബർ 23-ന് അത് മുഖ്യമന്ത്രി മനസ്സിലാക്കുമെന്നും ഉണങ്ങിദ്രവിച്ച തലയില്ലാ തെങ്ങാണ് മുഖ്യമന്ത്രിയെന്നും അൻവർ പറഞ്ഞു.
“മുഖ്യമന്ത്രി മനസ്സിലാക്കേണ്ടത് മണ്ഡലത്തിലുടനീളം സിപിഎമ്മിന്റെ സ്ഥാനാര്‍ഥിക്ക് വേണ്ടി എഴുതിയിട്ടുള്ള ചുമരെഴുത്തുകളിലും പോസ്റ്ററുകളിലും ഒരു സ്ഥലത്ത് പോലും ഇടതുപക്ഷ നേതൃത്വം എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ഫോട്ടോ വെച്ചില്ല. മുഖ്യമന്ത്രിക്ക് അതിപ്പോഴും മനസ്സിലാകുന്നില്ല. അദ്ദേഹം ഇവിടെ ക്യാമ്പ് ചെയ്തിരിക്കുകയാണ്. ഒരു ഉപതിരതെരഞ്ഞെടുപ്പിന് വാര്‍ഡ് വാര്‍ഡാനന്തരം ഒരു മുഖ്യമന്ത്രി കയറിയിറങ്ങുന്ന സ്ഥിതിയാണ് ചേലക്കരയില്‍. എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നത്. വായില്ലെങ്കില്‍ നമുക്ക് നോക്കാം. നവംബർ 23-ാം തീയതി തെരഞ്ഞെടുപ്പ്ഫലം വരുമ്പോള്‍ കാണാം. കോടാലി മൂര്‍ച്ചയില്ലെങ്കിലും കോടാലിയായിട്ടു തന്നെയാണ് ഉപയോഗിക്കുന്നത്. അത് മറ്റൊരാവശ്യത്തിന് ഉപയോഗിക്കില്ല. മുഖ്യമന്ത്രിയുടെ ഫോട്ടോ കണ്ടാല്‍ വോട്ട് നഷ്ടപ്പെടുമെന്ന തിരിച്ചറിവ് സിപിഎം നേതൃത്വത്തിന് ചേലക്കരയിലുണ്ടായിട്ടുണ്ട്. പക്ഷേ, അദ്ദേഹം ഉണങ്ങിദ്രവിച്ച ഒരു തലയില്ലാത്ത തെങ്ങായിട്ടുണ്ടെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിട്ടില്ല.”- പി.വി.അൻവർ പറഞ്ഞു.

