വയനാട് ഉണ്ടായ ദുരന്തത്തിൽ കേരളം ഇപ്പോഴും പകച്ചു നിൽക്കുകയാണ് .രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ ദുരന്തത്തിന്റെ കാരണങ്ങളും ചർച്ചയാവുകയാണ്. കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിട്ടും വേണ്ട നടപടികൾ സ്വീകരിക്കാത്ത സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയർന്നു കഴിഞ്ഞു .പുത്തുമല ദുരന്തമുണ്ടായപ്പോൾ കേരളസർക്കാർ പുറത്തിറക്കിയ വിദഗ്‌ദ്ധ സമിതി റിപ്പോർട്ട് മുന്നിലുണ്ടായിട്ടും ജാഗ്രത പാലിക്കാതിരുന്ന സംസ്ഥാന സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ .
ഓരോ ദുരന്തത്തിലും പിണറായി വിജയനും കമ്പനിയും മലയാളികളെ കബളിപ്പിക്കുകയാണ്. ആദ്യത്തെ ആവേശമൊന്നും സർക്കാരിന് പുനരധിവാസത്തിന്റെ കാര്യത്തിൽ പിന്നീടുണ്ടാവുന്നില്ല . പത്തുമല ദുരന്തപ്രതിരോധത്തിന് ലഭിച്ച 1617 കോടി രൂപ ഇപ്പോഴും സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കഴിഞ്ഞ ഏഴുദിവസമായി ഞങ്ങൾ വയനാട്ടിലുണ്ട് വയനാട്ടുകാരോടൊപ്പമുണ്ട്.മാദ്ധ്യമങ്ങളുടെ കണ്ണിൽ ഞങ്ങളില്ലാത്തതുകൊണ്ട് ഞങ്ങൾ ഇല്ലെന്നു കരുതരുത്. ദുരിതത്തിൽ കഴിയുന്നവർക്കും ദുരന്തനിവാരണത്തിനിറങ്ങിയവർക്കുമായി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു എന്ന ചാരിതാർത്ഥ്യം മാത്രമാണ് ഞങ്ങളുടെ സന്തോഷം.
മൃതദേഹങ്ങൾക്കുവേണ്ടിയുള്ള തെരച്ചിൽ ഏതാണ്ടവസാന ഘട്ടത്തിലാണ് ചൂരൽമലയിലും മുണ്ടക്കൈയിലും. ഇതിനിടയിൽ പുത്തുമലയിലെ ദുരന്തത്തിനിരയായ ഒരുപാടുപേരെ കാണാൻ കഴിഞ്ഞു. അന്ന് വാഗ്ദാനം ലഭിക്കപ്പെട്ട പലരും ഇപ്പോഴും അതൊന്നും ലഭിക്കാതെ അശരണരായി കഴിയുന്നു എന്നതാണ് സത്യം. കവളപ്പാറയിലും പെട്ടിമുടിയിലും സ്ഥിതി വ്യത്യസ്തമല്ല. ആദ്യത്തെ ആവേശമൊന്നും സർക്കാരിന് പുനരധിവാസത്തിന്റെ കാര്യത്തിൽ പിന്നീടുണ്ടാവുന്നില്ല എന്നതാണ് സത്യം. ഇതേ ചൂരൽ മലയിൽ 1984 ൽ ഉരുൾ പൊട്ടിയിരുന്നു. മരണസംഖ്യ തുലോം കുറവായിരുന്നു എന്നത് ശരി. അന്ന് ഒരു പ്രമുഖ പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനം ഇന്ന് ചില പത്രങ്ങളിലെങ്കിലും പുനപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പുത്തുമല ദുരന്തത്തിനു ശേഷം കേരളസർക്കാർ പുറത്തിറക്കിയ വിദഗ്‌ദ്ധസമിതി റിപ്പോർട്ട് നമ്മുടെ മുന്നിലുണ്ട്. അതിൽ പറഞ്ഞ ഒരു കാര്യവും സർക്കാർ നടപ്പിലാക്കിയിട്ടില്ല. അനധികൃത കയ്യേറ്റവും അതിരുവിട്ട ക്വാറിയിംഗും നിർബാധം തുടരുകയാണ് വയനാട്ടിലെങ്ങും.
ഓരോ ദുരന്തത്തിലും പിണറായി വിജയനും കമ്പനിയും മലയാളികളെ കബളിപ്പിക്കുകയാണ്. ദുരന്തപ്രതിരോധത്തിന് ലഭിച്ച 1617 കോടി രൂപ ഇപ്പോഴും സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ട്. ഇതിൽ വെറും 6 കോടി രൂപ മാത്രമാണ് സർക്കാർ ഈ ദുരിതസമയത്തും വയനാടിനു നൽകിയിട്ടുള്ളത്. പുത്തൂർ വയലിലെ ഒരു കോളനിയിൽ വന്ന് ആദിവാസി സഹോദരങ്ങളെ മാറ്റി പാർപ്പിക്കാൻ ഇതേ ദിവസം സുമനസ്സായ ഒരു പോലീസുകാരൻ പരിശ്രമിച്ചു എന്ന് ആ പോലീസുദ്യോഗസ്ഥൻ തന്നെ നേരിട്ട് എന്നോട് പറയുകയുണ്ടായി. കളക്റ്ററുടെ നിർദ്ദേശപ്രകാരം. അപ്പോൾ നിർദ്ദേശമുണ്ടായിരുന്നു എന്ന് വ്യക്തം. എന്നാൽ ചൂരൽമലയിലും മുണ്ടക്കൈയിലും ഒരു നടപടിയുമുണ്ടായില്ല. ഇരുപത് സെന്റി മീറ്ററിലധികം മഴ രേഖപ്പെടുത്തിയാൽ ഉരുൾപൊട്ടുമൊന്നു മുന്നറിയിപ്പുണ്ടായിരുന്ന ഒരു പ്രദേശത്ത് മുന്നൂറ് സെന്റി മീറ്ററിലധികം മഴ പെയ്തിട്ടും ഒരു നടപടിയുമുണ്ടായില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത് ഷായ്ക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയ ഇൻഡി മുന്നണിയുടെ വാർഡ് മെമ്പറാണ് ചൂരൽ മലയിലുള്ളത്. അയാൾക്കും അവിടെ എല്ലാ പര്സ്ഥിതി നിയമങ്ങളും കാറ്റിൽപ്പറത്തി ഒരു ഹോം സ്റ്റേ നടത്താനാവുന്നു എന്നത് നാം കാണതിരുന്നു കൂടാ… അയാൾ വീടുവെച്ചു താമസിക്കുന്നതാവട്ടെ ഒരുകാലത്തും ഉരുൾപോട്ടില്ലെന്നുറപ്പുള്ള മേപ്പാടി ടൗണിലെ ഏറ്റവും സുരക്ഷിതമായ സ്ഥലത്തും. മലയാളി എല്ലാത്തിലും മേനി നടിക്കും എന്നാൽ എപ്പോഴും എല്ലാ കാലത്തും വഞ്ചിക്കപെടുന്നതും നമ്മൾ മലയാളികൾ തന്നെ. ഇത് കേരളമാണ് ഇവിടെ ഇതൊന്നും നടക്കില്ലെന്ന് നമുക്ക് ലോകത്തോട് എപ്പോഴും വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും …

