കോതമംഗലത്ത് യുവാവ് മരിച്ചത് വിഷം ഉള്ളിൽച്ചെന്നെന്ന് സ്ഥിരീകരണം. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മാതിരപ്പള്ളി സ്വദേശി അൻസിലിന്റെ മരണം കളനാശിനി ഉള്ളിൽ ചെന്നാണെന്ന് സ്ഥിരീകരിച്ചത്. സംഭവമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പെൺസുഹൃത്തിനെതിരെ കൊലക്കുറ്റമടക്കം ചുമത്തി ഉടൻ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ക്രിമിനൽ പശ്ചാത്തലമുള്ള അൻസിൽ വിവാഹിതനാണ്. മക്കളുമുണ്ട്. പെൺസുഹൃത്തുമായി ഏറെക്കാലമായി അൻസിലിന് അടുപ്പമുണ്ടായിരുന്നു.
ഇന്നലെ രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു അൻസിലിന്റെ മരണം. പെൺസുഹൃത്ത് വീട്ടിൽ വിളിച്ചുവരുത്തി തനിക്ക് വിഷം നൽകിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അൻസിൽ സുഹൃത്തിനോടു വെളിപ്പെടുത്തിയിരുന്നു . സുഹൃത്ത് ഇക്കാര്യം പോലീസിനെ അറിയിച്ചു. പിന്നാലെയാണ് ചേലാട് സ്വദേശിനിയായ മുപ്പതുകാരിയെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പുലർച്ചെ 12.20 വരെ അൻസിൽ മൂവാറ്റുപുഴയ്ക്കടുത്തുള്ള പേഴയ്ക്കാപ്പള്ളിയിലുണ്ടായിരുന്നു. പിന്നീടാണ് പെൺസുഹൃത്തിന്റെ വീട്ടിലെത്തിയത്.

