ദില്ലി : 144 കൊല്ലത്തിലൊരിക്കല്‍ മാത്രം നടക്കുന്ന മഹാകുംഭമേളയുടെ ആഘോഷ തിമിർപ്പിലാണ് പ്രയാഗ്‌രാജ്. സ്വദേശികളും വിദേശികളുമടക്കം ലക്ഷക്കണക്കിന് ഭക്തരാണ് കുംഭമേളയിലേക്ക് ദിനം പ്രതി ഒഴുകിയെത്തുന്നത്. കുംഭമേള വേദിയിൽ നിന്ന് വരുന്ന ഏതൊരു വാർത്തയും അതിവേഗമാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. ഇപ്പോഴിതാ ആകാശത്തുനിന്ന് പകര്‍ത്തിയ മഹാകുംഭമേളയുടെ ചിത്രങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. നാസയുടെ ബഹിരാകാശയാത്രികനായ ഡോണ്‍ പെറ്റിറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയനിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോള്‍ ലോകശ്രദ്ധ നേടുന്നത്. എക്‌സ് ഹാന്‍ഡിലിലൂടെയാണ് പെറ്റിറ്റ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
‘2025 ലെ മഹാകുംഭമേള രാത്രിനേരത്ത് ബഹിരാകാശനിലയത്തില്‍നിന്ന്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യസംഗമം നന്നായി പ്രകാശിക്കുന്നു’, ചിത്രങ്ങള്‍ക്കൊപ്പം പെറ്റിറ്റ് കുറിച്ചു. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമമാണ് ത്രിവേണിസംഗമം. ത്രിവേണീതീരത്തുള്ള പ്രയാഗ് രാജ് നഗരത്തിന്റെ ദീപോജ്വലിത ദൃശ്യമാണ് പെറ്റിറ്റ് പകര്‍ത്തിയിരിക്കുന്നത്.
മണിക്കൂറില്‍ ഭൂമിയില്‍നിന്ന് 28,000 കിലോമീറ്റര്‍ അകലെയാണ് ബഹിരാകാശനിലയം ചുറ്റിക്കൊണ്ടിരിക്കുന്നത്. നിലയത്തിന്റെ ശക്തിയേറിയ ക്യാമറകളാണ് മഹാകുംഭമേളയുടെ കാഴ്ച പകര്‍ത്തിയത്. 45 ദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന് 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുന്നതിനായി 400 കോടി രൂപയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. 182 കിലോമീറ്റര്‍ ഹൈ-ടെന്‍ഷന്‍ ലൈനുകള്‍, റീ ചാര്‍ജ് ചെയ്തുപയോഗിക്കാവുന്ന 40,000 ബള്‍ബുകള്‍, എ.ഐ. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ 2,700 സി.സി.ടി.വി. ക്യാമറകള്‍ തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടുന്നു.

