അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അടക്കം താമര വിരിയിക്കാം എന്ന പ്രതീക്ഷയിലാണ് ബിജെപി. ബിജെപിയുടെ ദ്വീർഘകാല തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിൽ ഒന്നാണ് ഏകീകൃത സിവിൽകോഡ്. ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്തതോടെ ഏകീകൃത സിവിൽകോഡ് വീണ്ടും ചർച്ചക്കെടുത്തിരിക്കയാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ. ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും മതസംഘടനകളിൽ നിന്നും നിയമ കമ്മിഷൻ നിർദേശങ്ങളും അഭിപ്രായങ്ങളും ആരാഞ്ഞ് ഉത്തരവിറക്കിയിരിക്കുകയാണ്. 30 ദിവസത്തിനകം നിർദേശങ്ങൾ സമർപ്പിക്കുവാനാണ് ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏക സിവിൽ കോഡിൽ വീണ്ടും അഭിപ്രായം തേടുന്നതിനെക്കുറിച്ച് ഇന്നലെ നിയമ കമീഷൻ പുറത്തിറക്കിയ അറിയിപ്പ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്..2016 ജൂൺ 17ന് നിയമ മന്ത്രാലയം നിർദേശിച്ചപ്രകാരം ഏക സിവിൽ കോഡ് വിഷയം 22ാം നിയമ കമ്മീഷൻ പരിശോധിച്ചുവരുകയാണ്. 21ാം നിയമ കമ്മീഷൻ വിഷയം പരിഗണിച്ചിരുന്നു. ചോദ്യാവലി തയാറാക്കി 2016ൽ ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായം തേടി. തുടർന്ന് 2018ലും അഭിപ്രായം തേടി നോട്ടീസ് ഇറക്കി. കുടുംബ നിയമങ്ങളുടെ പരിഷ്‌കരണത്തെക്കുറിച്ച കൂടിയാലോചന രേഖയും 21ാം നിയമ കമീഷൻ പുറത്തിറക്കിയിരുന്നു. ഇത്തരമൊരു രേഖ തയാറാക്കി മൂന്നു വർഷം കഴിഞ്ഞതിനാൽ വിഷയത്തിന്റെ പ്രസക്തി കണക്കിലെടുത്ത് പുതുതായി ചർച്ചക്കു വെക്കുകയാണ്. പൊതുജനങ്ങൾക്കും അംഗീകൃത സമുദായ സംഘടനകൾക്കും 30 ദിവസത്തിനകം കാഴ്ചപ്പാട് അറിയിക്കാമെന്ന് ഉത്തരവിൽ പറയുന്നത്. അതേസമയം, ഏകീകൃത സിവിൽ കോഡ് നടപ്പായാൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങൾ രാജ്യത്ത് പൊതുനിയമത്തിന് കീഴിൽ വരും. ഈ വിഷയങ്ങളിൽ മതാടിസ്ഥാനത്തിൽ പ്രത്യേക സംവിധാനം ഉണ്ടാകില്ല.
വരുന്ന തെരഞ്ഞെടുപ്പുകൾക്ക് ഏകീകൃത സിവിൽകോഡ് ഗുണകരമാകുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. ഈ വർഷാവസാനം നടക്കേണ്ട മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, തെലുങ്കാന തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പുകൾക്കും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും ബിജെപിയുടെ വജ്രായുധമാണ് ഏക വ്യക്തിനിയമം. ഏകീകൃത സിവിൽ കോഡ് കൂടി നടപ്പാക്കിയാൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വോട്ടുകളുടെ ധ്രൂവീകരണത്തിനു ഇത് സഹായിക്കുമെന്നാണു ബിജെപി കണക്കുകൂട്ടൽ. നിയമ കമീഷനിൽനിന്ന് റിപ്പോർട്ട് വാങ്ങി ഏക സിവിൽ കോഡ് ബിൽ വരുന്ന ശീതകാല സമ്മേളനത്തിൽ പാർലമെന്റിൽ കൊണ്ടുവന്നേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. പാർലമെന്റ് പാസാക്കിയാലും ഇല്ലെങ്കിലും ഏക സിവിൽ കോഡ് വരുംമാസങ്ങളിൽ നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പുകളുടെയും ലോക്‌സഭ തെരഞ്ഞെടുപ്പിന്റെയും ചർച്ചാഗതി തിരിക്കാൻ എന്തായാലും പര്യാപ്തമാണ്.

